ബസുകാർക്ക് സമയം വലുതാണ്, അതിലും വലുതാണ് ജീവൻ; പുഴയിൽവീണ പെൺകുട്ടിയെ രക്ഷപ്പെടുത്തി ബസ് ഡ്രൈവർ

കരുമാല്ലൂർ: 'ബസിൽ നിറയെ യാത്രക്കാരുണ്ട്. ഒരുമണിയോടെ അങ്കമാലിയിലെത്തണം. അതുകൊണ്ടുതന്നെ അത്യാവശ്യം വേഗത്തിലായിരുന്നു വണ്ടി. അപ്പോഴാണ് മാഞ്ഞാലി പാലത്തിനുസമീപം ഒരാൾക്കൂട്ടം. വണ്ടിനിർത്തി ഇറങ്ങിച്ചെന്നപ്പോഴാണ് ഒരു പെൺകുട്ടി പുഴയിൽ ജീവനുവേണ്ടി പിടയുന്നതുകണ്ടത്. പിന്നെ ഒന്നുംനോക്കിയില്ല. നീന്തലറിയാമെന്നുള്ള ധൈര്യത്തിൽ എടുത്തുചാടി.....സ്വകാര്യ ബസ് ഡ്രൈവറായ ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷിന്റെ ആ ചാട്ടം ഒരു വിലപ്പെട്ട ജീവനാണ് രക്ഷിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരി മാഞ്ഞാലി പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയത്. ഓടിക്കൂടിയവർ പെൺകുട്ടി പെരിയാറിലെ മരണക്കയത്തിലേക്ക് മുങ്ങിപ്പോകുന്നത് നിസ്സഹായരായി നോക്കിനിൽക്കുമ്പോഴാണ് അതുവഴി സർവീസ് നടത്തുന്ന 'എക്‌സിക്യുട്ട്' ബസ് പറവൂരിൽനിന്നും വന്നത്.
വിവരമറിഞ്ഞയുടൻ ഡ്രൈവർ അജേഷ് (41) ബസിൽനിന്നുമിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടിയുടെ മുടിയിൽപിടിച്ച് നൂറുമീറ്ററോളം നീന്തിയാണ് കരയ്ക്കടുപ്പിച്ചത്. അപ്പോൾ മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഉടൻ വണ്ടിയിൽകയറ്റി ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സനൽകി.
നീറ്റ് പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്താണ് പെൺകുട്ടി പുഴയിൽ ചാടിയതെന്ന് പറയുന്നു. കുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിയെ കരയ്ക്കടുപ്പിച്ചശേഷം കുറച്ചുസമയം വൈകിയെങ്കിലും അജേഷ്തന്നെ വണ്ടിയോടിച്ച് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു.
Content Highlights: Bus driver Ajeesh rescued an 18-year-old girl from the Periyar river., The incident occurred near Manjali bridge after the girl jumped due to NEET exam stress., Ajeesh swam over 100 meters to save the girl, demonstrating exceptional bravery., The girl is currently out of danger and receiving medical treatment., Ajeesh continued his bus service route after the rescue.