‘കുഞ്ഞാലിക്കുട്ടിയോളം യോഗ്യതയുള്ള മറ്റൊരു UDF നേതാവില്ല’; മുഖ്യമന്ത്രി ചർച്ചയിൽ സംവിധായകൻ ഒമർ ലുലു

കേരളാ നിയമസഭയിലേക്ക് ഏപ്രിൽ ഒൻപതിന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ മേയ് നാലുവരെ കാത്തിരിക്കണം. എന്നാൽ, ഫലത്തിന് വളരേ മുമ്പുതന്നെ യുഡിഎഫിൽ, പ്രത്യേകിച്ച് കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചുകഴിഞ്ഞു. ഏതാനും ദിവസമായി കേരളത്തിലെ പ്രധാന രാഷ്ട്രീയ വാർത്തയും കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയാണ്. അതേസമയം, അടുത്ത മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.
കേരളത്തിൽ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ളത് രണ്ടുപേർക്കാണെന്നാണ് ഒമർ ലുലു പറയുന്നത്. തുടർഭരണമാണെങ്കിൽ പിണറായി വിജയനും ഭരണമാറ്റമെങ്കിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയാവണമെന്നാണ് സംവിധായകന്റെ അഭിപ്രായം. കുഞ്ഞാലിക്കുട്ടിയോളം യോഗ്യതയുള്ള മറ്റൊരു നേതാവും ഇന്ന് യുഡിഎഫിൽ ഇല്ലെന്നും ഒമർ ലുലു ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു.
'കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ളവർ രണ്ടുപേർ. തുടർഭരണം കിട്ടിയാൽ പിണറായി വിജയൻ. തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രി. അതൊരു റെക്കോർഡ് ആണ്, വിശേഷിച്ചും കേരളത്തിൽ. അതേസമയം, ഭരണമാറ്റം വന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയമിടുക്കും വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തുമുള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ടുപോവാൻ. അത്, പി.കെയോളം യോഗ്യതയുള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ല', എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.
'ഹാപ്പി വെഡ്ഡിങ്' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ഒമർ ലുലു. 'ചങ്ക്‌സ്', 'ഒരു അഡാർ ലവ്', 'ധമാക്ക', 'നല്ല സമയം', 'ബാഡ് ബോയ്‌സ്' എന്നീ ചിത്രങ്ങളും ഒമർ ലുലുവിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. 'ഹാപ്പി വെഡ്ഡിങ്ങി'ന്റെ രണ്ടാംഭാഗം ഉടനുണ്ടാവുമെന്ന് സംവിധായകൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
തന്റെ രാഷ്ട്രീയ പശ്ചാത്തലം മറച്ചുവെക്കാതെ വെളിപ്പെടുത്തിയ സംവിധായകനാണ് ഒമർ ലുലു. കോളേജ് കാലഘട്ടം മുതൽ താൻ മുസ്ലിം ലീഗ് അനുഭാവിയായിരുന്നുവെന്ന് ഒമർ ലുലു വെളിപ്പെടുത്തിയിരുന്നു. നിലവിൽ രാഷ്ട്രീയമേയില്ല. ഇനി പിടിക്കുന്നുവെങ്കിൽ പണ്ടുപിടിച്ച അതേ പച്ചക്കൊടിയേ പിടിക്കൂവെന്നും അന്ന് ഒമർ ലുലു വ്യക്തമാക്കിയിരുന്നു.
Content Highlights: Director Omar Lulu expresses support for PK Kunhalikutty as the ideal UDF choice for Chief Minister. Omar highlights Kunhalikutty's political acumen and developmental vision as key qualifications. The director compares current leadership options, favoring Pinarayi Vijayan for continuity or Kunhalikutty for change. Omar reaffirms his historical alignment with the Muslim League ideology