സത്യരാജിന് പകരമെത്തിയ മോഹന്‍രാജ്; മലയാളത്തിനു മുന്നേ തമിഴില്‍ തിളങ്ങിയ വില്ലന്‍

ഫോട്ടോ: തമിഴ് മാഗസിനില്‍ മോഹന്‍ രാജിന്റെ വില്ലന്‍ കഥാപാത്രം ആദ്യമായി അച്ചടിച്ചു വന്നപ്പോള്‍.
ഫോട്ടോ: തമിഴ് മാഗസിനില്‍ മോഹന്‍ രാജിന്റെ വില്ലന്‍ കഥാപാത്രം ആദ്യമായി അച്ചടിച്ചു വന്നപ്പോള്‍.

വിഴിഞ്ഞം: മലയാളത്തിനു മുന്നേ തമിഴില്‍ തിളങ്ങിയ വില്ലന്‍ ഓര്‍മയായി. ഇന്ന് അന്തരിച്ച മോഹന്‍രാജ് യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. ചെന്നൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരിക്കെയാണ് സിനിമയിലഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആറടി മൂന്നര ഇഞ്ച് ഉയരമാണ് തന്നെ 1988 ല്‍ തമിഴ് സിനിമാ മാഗസിനില്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. 

മോഹന്‍രാജിന്റെ ആദ്യ ഇന്റര്‍വ്യൂ വായിരുന്നു അത്. ചെന്നൈയിലെ ഓഫീസിന് എതിര്‍ വശത്ത് ട്രാവല്‍ ഏജന്‍സി നടത്തുന്ന സുഹൃത്ത് ദിവാകറാണ് മോഹന്‍ രാജിനെ സംവിധായകന്‍ അലക്‌സ് പാണ്ഡ്യന്റെ അടുത്ത് എത്തിക്കുന്നത്. സത്യരാജ് അഭിനയിക്കേണ്ട ചിത്രത്തിന് അദ്ദേഹത്തിന്റെ കാള്‍ ഷീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആ വേഷം മോഹന്‍ രാജിലേക്ക് എത്തുകയായിരുന്നു. 'ആണ്‍കളെ നമ്പാത്' എന്ന ചിത്രത്തിലൂടെ പുതിയ വില്ലന്‍ ജനിക്കുകയായിരുന്നു.

തമിഴ് സംസാരിക്കാനറിയാത്ത മോഹന്‍രാജ് ആദ്യ സിനിമയില്‍ തമിഴ് വാക്കുകള്‍ സംസാരിക്കാന്‍ നന്നേ പാടുപെട്ടു. ആദ്യ കഥാപാത്രത്തെ കുറിച്ച് തമിഴ് സിനിമാ മാസികയില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ട സംവിധായന്‍ രാജശേഖര്‍ 'കഴുമലൈക്കള്ളന്‍' എന്ന ചിത്രത്തില്‍ അവസരം നല്‍കി. കൂടുതല്‍ അവസരങ്ങള്‍ തേടി വന്നതോടെ മോഹന്‍രാജ് തമിഴ് എഴുതാനും വായിക്കാനും പഠിച്ചു. തമിഴിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധ നേടിയതോടെ മലയാളത്തിനും പുതിയ വില്ലനെ ലഭിച്ചു. 

മലയാളത്തില്‍ 'മൂന്നാംമുറ' എന്ന ചിത്രത്തില്‍ ചെറിയ വേഷം ലഭിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഒടുവില്‍ കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലെത്തുന്നതും യാദൃശ്ചികമായാണ്. കന്നട നടനായ പ്രദീപ് ശക്തിവേലിനു വേണ്ടി നീക്കി വച്ചിരുന്ന കഥാപാത്രം മോഹന്‍ രാജിലേക്ക് എത്തുകയായിരുന്നു. കിരീക്കാടന്‍ ജോസ് എന്ന മികച്ച വില്ലന്റെ ഉദയമായിരുന്നു കിരീടം. ചിത്രീകരണത്തിനിടയില്‍ കാലിന് പരിക്കേറ്റെങ്കിലും പിടിച്ചു നിന്നു. കിരീടത്തിന്റെ തെലുങ്ക് പതിപ്പായ റൗഡിസം സിന്ദാബാദിലും വില്ലനായി..

Content Highlights: Mohanraj, a villain who shined in Tamil before Malayalam