മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയിൽനിന്ന്, വഴിപാട് വിവരം പുറത്തുവിട്ടിട്ടില്ലെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയില്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പുറത്തുവിട്ടത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ആരോ ആണെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയില്‍നിന്നാണെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ല വഴിപാട് രസീത് പരസ്യപ്പെടുത്തിയതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
വഴിപാട് നടത്തിയ ഭക്തന് നല്‍കിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടര്‍ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ തിരുത്തുമെന്ന് പ്രത്യാശിക്കുന്നതായും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ വഴിപാടിനെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാനൊന്നുമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.
ഇതിന്റെ തുടര്‍ച്ചയായാണ് സഹോദരതുല്യനും സുഹൃത്തുമായ മമ്മൂട്ടിക്കുവേണ്ടി നടത്തിയ വഴിപാടിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചത്. മമ്മൂട്ടി തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. ഒരാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തിനല്‍കിയതെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
ഒരാഴ്ച മുമ്പാണ് മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കുവേണ്ടി വഴിപാട് കഴിച്ചത്. ഉഷഃപൂജ വഴിപാടായിരുന്നു നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും വഴിപാട് നടത്തിയിരുന്നു.
Content Highlights: Travancore Devaswom clarifies Mohanlal`s statement about Sabarimala offering for Mammootty