പുതുമയോടെ ‘മണിച്ചിത്രത്താഴ് ‘ പുനർജനിച്ചു; പ്രീമിയർ ഷോയ്ക്ക് നിറകൈയടികളോടെ വരവേൽപ്പ്

കൊച്ചി: ഡോൾബി അറ്റ്‌മോസിന്റെ ശബ്ദമാന്ത്രികതയ്‌ക്കൊപ്പം മാടമ്പള്ളിയുടെ തെക്കിനിയിൽ നിന്ന് നാഗവല്ലി ഇറങ്ങിവന്നപ്പോൾ കൊച്ചിയിലെ ഫോറം മാളിലെ പി.വി.ആർ ഐനോക്സിൽ കേട്ടത് നിലയ്ക്കാത്ത കയ്യടികൾ. ആ തമിഴ്പാട്ടും ചിലങ്കയൊച്ചയും മുപ്പതുവർഷത്തെ തോല്പിച്ച് മുഴങ്ങി. അവിടെ മണിച്ചിത്രത്താഴ് പുനർജനിച്ചു.
പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളുപയോഗപ്പെടുത്തി ശബ്ദത്തിലും ദൃശ്യത്തിലും കൂടുതൽ മികവും മിഴിവും വരുത്തി ഓഗസ്റ്റ് 17ന് വീണ്ടും തീയറ്ററുകളിലെത്തുന്ന മണിച്ചിത്രത്താഴിന്റെ കേരളത്തിലെ പ്രീമിയർ ഷോ ആണ് വ്യാഴാഴ്ച കൊച്ചിയിൽ നടന്നത്.
ചിത്രത്തിൽ ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനയപ്രസാദ് ഉൾപ്പെടെ സിനിമാ മേഖലയിൽ നിന്ന് ഒട്ടേറെപ്പേർ ഷോയ്ക്ക് എത്തിയിരുന്നു. സംവിധായകരായ സിബി മലയിൽ, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, നിർമ്മാതാക്കളായ ഷെർഗ, ഷെനൂഗ, സിയാദ് കോക്കർ, സന്ദീപ് സേനൻ, എവർഷൈൻ മണി തുടങ്ങിയവരും പ്രീമിയർ ഷോയ്ക്ക് സാക്ഷികളായി.സംവിധായകൻ ഫാസിലും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും റീമാസ്റ്ററിങ്ങിന് നേതൃത്വം നല്കിയ മാറ്റിനി നൗവും ചേർന്നാണ് സിനിമ പുറത്തിറക്കുന്നത്. ഈ ഫോർ എന്റർടെയ്ൻെമെൻ്റാണ് വിതരണം.
Content Highlights: manichithrathazhu rerelease preview show