അൻസിബയ്ക്ക് പിന്നിൽ മതവർഗീയവാദികൾ, 10 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകും- ലക്ഷ്മിപ്രിയ

കൊച്ചി: അൻസിബ ഹസൻ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല താനെന്ന് നടി ലക്ഷ്മിപ്രിയ. അൻസിബയുടെ ആരോപണത്തിന് പിന്നിൽ അജൻഡയുണ്ട്. നടിക്കുപിന്നിൽ മത- വർഗീയ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് താൻ ബലമായി സംശയിക്കുന്നതായും ലക്ഷ്മിപ്രിയ ആരോപിച്ചു. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അൻസിബക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. തനിക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്‌ഐക്കുമെതിരായി അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് എ.സി.പി. കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയ വാർത്തകൾക്കുപിന്നാലെ പ്രതികരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ.
'മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവരുടെ വിലപ്പെട്ട സമയം ഇത്തരത്തിലൊരു അന്വേഷണവുമായി ബന്ധപ്പെട്ട് പാഴാക്കി. അതിൽ ഞാൻ കൂടി പങ്കാളിയാവേണ്ടി വന്നതിൽ ക്ഷമ പറയുന്നു. അൻസിബ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല ലക്ഷ്മിപ്രിയ. അൻസിബയുടെ പിന്നിൽ അജൻഡയുണ്ട്. മതവർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു', ലക്ഷ്മിപ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
'ഞാൻ പരാതിയായി നൽകിയിട്ടില്ല. അൻസിബയിൽനിന്ന് മെസേജ് വന്നു. അതിന്റെ കാര്യം അന്വേഷിച്ച് പറയണം എന്നാണ് ആവശ്യപ്പെട്ടത്. എന്റെ പരാതി ഗൗരവമുള്ളതാണെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പരിഹരിക്കാവുന്ന സ്ഥലം എന്ന നിലയിൽ മാത്രമാണ് ഞാൻ തൃപ്പൂണിത്തുറ വനിതാ സെല്ലിലേക്ക് പോയത്. എന്റെ പരാതി കാര്യഗൗരവമുള്ളതാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. എന്റേത് പരാതിയെന്ന് പോലും പറയാൻ പറ്റില്ല. എനിക്കുണ്ടായ വിഷമം, അതുകൊണ്ടുണ്ടായ പ്രശ്‌നങ്ങൾ അത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനെ ഗൗരവത്തോടെ എടുക്കണമെന്നോ ചർച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതുകൊണ്ടാണ് സംഘടനയിൽപ്പോലും പറയാതിരുന്നത്', ലക്ഷ്മിപ്രിയ വ്യക്തമാക്കി.
'ക്ഷമ പറയുന്നുണ്ടോ എന്ന് മാത്രമാണ് തൃപ്പൂണിത്തുറ എസ്‌ഐ രേഷ്മ ചോദിച്ചത്. 20 മിനിറ്റ് മാത്രമാണ് എല്ലാവരും ചേർന്ന് ഇരുന്ന് സംസാരിച്ചത്. 35 മിനിറ്റ് 20 സെക്കൻഡ് എന്റെ ഭർത്താവിനോട് ഫോണിൽ സംസാരിച്ചു. അതിന്റെ കോൾ റെക്കോർഡ് ഉണ്ട്. വിവാദമുണ്ടാക്കിയതിന് പിന്നിൽ അജൻഡയുണ്ട്. അത് അന്വേഷിക്കണം. അൻസിബ കോടതിയെ സമീപ്പിച്ചോട്ടെ. പത്തുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. പത്തുവയസ്സുള്ള എന്റെ മകളെപ്പോലും അൻസിബ അധിക്ഷേപിച്ചു. 'അമ്മ' സംഘടന വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചു എന്നതാണ് അൻസിബയെ ആദ്യം പ്രകോപിപ്പിച്ചത്. 'അമ്മ' കലാകാരന്മാരുടെ സംഘടനയാണ്. ജാതിയും മതവുമില്ല. മുസ്ലിം സംഘടന ഫണ്ട് തന്നാലും സ്വീകരിക്കും. അത് രേഖകളുള്ള പണം ആവണം എന്നുമാത്രമേ നിർബന്ധമുള്ളൂ', ലക്ഷ്മിപ്രിയ പറഞ്ഞു.
Content Highlights: Lakshmipriya alleges religious-communal agendas behind Ansiba Hassan's actions. Legal action: 10 crore defamation suit to be filed by Lakshmipriya. Police report finds no merit in Ansiba's complaint against Lakshmipriya. Lakshmipriya denies formal filing of a police complaint, citing only a request for mediation. Allegations of personal attacks involving Lakshmipriya's daughter