'അച്ഛനെ കെട്ടിപ്പൊതിഞ്ഞ് മൂലയിൽ വച്ചതുപോലെ തോന്നുന്നു'; വിമർശനവുമായി കൊട്ടാരക്കര ശ്രീധരൻനായരുടെ മകൾ

കൊല്ലം: അച്ഛനെ കെട്ടിപ്പൊതിഞ്ഞു മൂലയിൽ വച്ചിരിക്കുന്നതുപോലെയുള്ള അനുഭവമാണ് കൊട്ടാരക്കര ശ്രീധരൻനായരുടെ പ്രതിമ മൂടിവച്ചിരിക്കുന്നതു കാണുമ്പോഴുണ്ടാകുന്നതെന്ന് മകളും നടിയുമായ ഷൈലജ ശ്രീധരൻനായർ. കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ഹ്രസ്വചലച്ചിത്രമേളയിൽ അതിഥിയായി പങ്കെടുക്കുകയായിരുന്നു അവർ. സ്വന്തം നാട്ടിൽ നിന്നും അച്ഛനോട് അനാദരവ് ഉണ്ടാകുന്നത് സങ്കടകരമാണെന്നും ഷൈലജ പറഞ്ഞു.
പ്രതിമ നിർമ്മിക്കാൻ ഞങ്ങൾ ഒരിക്കിലും ആഗ്രഹിച്ചിരുന്നില്ല, അച്ഛൻതന്നെ പറഞ്ഞിട്ടുണ്ട്, കാക്കയ്ക്കു കാഷ്ഠിക്കാനായി പ്രതിമ സ്ഥാപിക്കുന്നത് അനാദരവാണെന്ന്. എന്നാൽ നാട്ടുകാർ മുൻകയ്യെടുത്ത് പ്രതിമ നിർമ്മിക്കുന്നതിൽ ഞങ്ങൾ സന്തോഷിച്ചു. ഇങ്ങനെ ഒരു മൂലയ്ക്ക് പൊതിഞ്ഞു വച്ചിരിക്കുന്നത് ഒരുപാടു വിഷമം തരുന്ന കാര്യമാണ്. സ്വന്തം നാട്ടിൽതന്നെ അനാദരവുകാട്ടിയാൽ എന്താ പറയുക? ബന്ധപ്പെട്ടവർ പരിഹാരം കാണണം. ശ്രീധരൻനായരുടെ മകളായതിൽ ഇന്നും ബഹുമാനം ലഭിക്കുന്നത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ മഹത്തരമായതിനാലാണെന്നും ഷൈലജ പറഞ്ഞു.
രണ്ടു വർഷം മുമ്പാണ് നഗരസഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ നിർമ്മിച്ചത്. ദേശീയപാതയരികിൽ മണികണ്ഠനാൽത്തറയിൽ പ്രതിമ സ്ഥാപിച്ചെങ്കിലും എതിർപ്പുകളെയും കോടതിവിധിയെയും തുടർന്ന് മാറ്റേണ്ടി വന്നു. ഇപ്പോൾ ലൈബ്രറി കൗൺസിൽ ഓഫീസിനു മുന്നിൽ മൂടിക്കെട്ടിയ നിലയിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ഇതുവരെ അനാച്ഛാദനം ചെയ്തിട്ടില്ല. സിവിൽ സ്റ്റേഷൻ വളപ്പ്, ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ട്, റയിൽവെ സ്റ്റേഷൻ പരിസരം എന്നിവടങ്ങളെല്ലാം പ്രതിമ സ്ഥാപിക്കാനായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. പച്ചവലയാൽ മൂടിയ പ്രതിമ ഇപ്പോഴും അനാഥമായിരിക്കുന്നു.