എമ്പുരാനില്‍നിന്ന് ഞാന്‍ പേര് മാറ്റിച്ചതാണ്‌, ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ- സുരേഷ് ഗോപി

സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും രാജ്യസഭയില്‍
സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും രാജ്യസഭയില്‍

മ്പുരാന്‍ സിനിമയെ ചൊല്ലി പാര്‍ലമെന്റില്‍ ഇടത് എംപി ജോണ്‍ ബ്രിട്ടാസും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നേര്‍ക്കുനേര്‍. എമ്പുരാന്‍ സിനിമയ്ക്കു നേരെ ഒരു തരത്തിലുള്ള സമര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന പറഞ്ഞ സുരേഷ് ഗോപി തന്റെ പേര് ചിത്രത്തില്‍ ക്രെഡിറ്റില്‍നിന്ന് ഒഴിവാക്കിയത് താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്നും പറഞ്ഞു. രാജ്യസഭയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

എമ്പുരാന്‍ സിനിമയെ മുന്ന കഥാപാത്രത്തെ സുരേഷ് ഗോപിയോട് ഉപമിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രസംഗം. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഉണ്ടായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ കഴിഞ്ഞ ദിവസവും ബ്രിട്ടാസ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നു.

'എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെ കാണാം. ബിജെപിയുടെ ബെഞ്ചില്‍ കാണാം. ഈ മുന്നയെ മലയാളിയും കേരളവും തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം. നേമത്തെ അക്കൗണ്ട് പൂട്ടിച്ച പോലെ വൈകാതെ ആ അക്കൗണ്ട് പൂട്ടിക്കും. ഒരു തെറ്റ് പറ്റി മലയാളിക്ക്. വൈകാതെ ആ തെറ്റ് തിരുത്തും' ജോണ്‍ ബ്രിട്ടാസ് ഇന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. ഇതോടെയാണ് സുരേഷ് ഗോപി ഇടപെട്ട് സംസാരിച്ചത്.

'എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിര്‍മാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാര്‍ഥ്യം. എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ' സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് സിനിമ ഉയര്‍ത്തിക്കാട്ടിയും സുരേഷ് ഗോപി ബ്രിട്ടാസിനെതിരെ തിരിഞ്ഞു.

വിവാദങ്ങളെത്തുടര്‍ന്ന്‌ മോഹന്‍ ലാല്‍ ചിത്രമായ സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ നേരത്തെ സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കിയിരുന്നു.

Content Highlights: empuraan film rajyasabha-suresh gopi john brittas