'സ്‌നേഹിക്കപ്പെടാൻ ക്ഷമയോടെ കാത്തിരുന്നു, കഴിഞ്ഞ അഞ്ചുവര്‍ഷം ബുദ്ധിമുട്ടേറിയതായിരുന്നു'

അർജുൻ കപൂർ| Photo: AFP
അർജുൻ കപൂർ| Photo: AFP

ന്യൂഡല്‍ഹി: രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം എഗെയ്ന്‍ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് അര്‍ജുന്‍ കപൂര്‍ നടത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്റെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നില്ല. ഇപ്പോഴിതാ പരാജയങ്ങളിലൂടെ കടന്നുപോയതിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അര്‍ജുന്‍. തന്റേത് കഠിനമായ യാത്രയായിരുന്നുവെന്ന് പറഞ്ഞ നടന്‍ മറ്റുള്ളവരുടെ സ്‌നേഹവും പിന്തുണയും എല്ലായ്പ്പോഴുമുണ്ടായിരുന്നുവെന്ന് വിശ്വസിച്ചിരുന്നുവെന്നും പറഞ്ഞു.

സ്‌നേഹിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും കുറേ വര്‍ഷം ക്ഷമയോടെ കാത്തിരുന്നു. ഞാന്‍ അഭിനയം തുടങ്ങിയ സമയത്ത് ഏറെ സ്നേഹിക്കപ്പെട്ടിരുന്നു. അഭിമുഖങ്ങളിലും മറ്റും എന്നെ കഥാപാത്രത്തിന്റെ പേരെടുത്ത് വിളിക്കുന്നത് അംഗീകാരമാണ്. അത് യഥാര്‍ഥത്തില്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. അടുത്ത അവസരങ്ങള്‍ക്കായി കഠിനാധ്വാനം  ചെയ്യേണ്ടതുണ്ട്. ഉത്തരവാദിത്തത്തോടെ അത് തിരഞ്ഞെടുക്കുക.- അര്‍ജുന്‍ കപൂര്‍ പറഞ്ഞു.

തന്നെ ഇഷ്ടപ്പെടുന്നവരും പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒട്ടേറെ പേരുണ്ടെന്ന് എപ്പോഴും വിശ്വസിച്ചിരുന്നതായും കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സിങ്കം എ​ഗെയ്ൻ എന്ന ചിത്രത്തിൽ കരാറൊപ്പിടുമ്പോൾ താൻ വ്യക്തിപരമായും മാനസികമായും ശാരീരികമായുമൊക്കെ തകർന്നിരിക്കുന്ന സമയമായിരുന്നുവെന്ന് അർജുൻ നേരത്തേ പറഞ്ഞിരുന്നു.  തന്നെ സംബന്ധിച്ച് സിനിമയായിരുന്നു ജീവിതമെന്നും എന്നിട്ടും അതാസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അസന്തുഷ്ടനായെന്നും അർജുൻ പ്രതികരിച്ചിരുന്നു. 

അടുത്തിടെ നേരിടുന്ന ആരോ​ഗ്യപ്രശ്നങ്ങളേക്കുറിച്ചും നടൻ തുറന്നുപറഞ്ഞിരുന്നു. വിഷാദരോ​ഗത്തിന് തെറാപ്പി എടുത്തിരുന്നുവെന്നും ഹാഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡർ സ്ഥിരീകരിച്ചുവെന്നും നടൻ പറയുകയുണ്ടായി.

Content Highlights: Arjun Kapoor On How He Dealt With Failures