ഫഹദിന്റെ ഇ മെയിൽ, ഒട്ടും സമയം ഇല്ലെന്നാണ് ആദ്യം പറഞ്ഞത്; എ.ആർ. റഹ്‌മാൻ 'മലയൻകുഞ്ഞി'ൽ എത്തിയ വഴി

മലയന്‍കുഞ്ഞില്‍ ഫഹദ്, എ.ആര്‍ റഹ്മാന്‍
മലയന്‍കുഞ്ഞില്‍ ഫഹദ്, എ.ആര്‍ റഹ്മാന്‍

ഹദ് ഫാസില്‍ നായകനായ 'മലയന്‍കുഞ്ഞ്' എന്ന സിനിമയില്‍ സംഗീത സംവിധാനം ചെയ്ത അനുഭവം പങ്കുവച്ച് എ.ആര്‍ റഹ്‌മാന്‍. അവിചാരിതമായി ഫഹദ് തനിക്ക് ഒരു ഇ മെയില്‍ അയച്ചുവെന്നും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് തന്നെ വീണ്ടും മലയാള സിനിമയില്‍ എത്തിച്ചതെന്നും റഹ്‌മാന്‍ പറഞ്ഞു.

ദുബായ് എക്‌സ്‌പോ നടക്കുന്ന സമയത്താണ് ഫഹദിന്റെ ഇ-മെയില്‍ ലഭിച്ചത്. സാര്‍, എനിക്ക് താങ്കളെ ഒരു സിനിമ കാണിക്കാനുണ്ടെന്ന് പറഞ്ഞു. ഞാന്‍ ആശ്ചര്യപ്പെട്ടു. ദുബായിലേക്ക് വരാന്‍ പറയുകയും ചെയ്തു. സിനിമയുടെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ മഹേഷ് നാരായണനൊപ്പമാണ് ഫഹദ് വന്നത്. ഫഹദ് ഒരു സ്വാഭാവിക നടനാണ്. എനിക്ക് സിനിമ വളരെ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍, ഈ സിനിമ ചെയ്യാന്‍ എനിക്കൊട്ടും സമയമില്ലെന്നും അടുത്ത സിനിമയില്‍ നോക്കാമെന്നും ഞാന്‍ പറഞ്ഞു. എന്നിരുന്നാലും മ്യൂസിക് റൂമിലേക്ക് പോയ ഞാന്‍ തീം കമ്പോസ് ചെയ്യാന്‍ ആരംഭിച്ചു. എനിക്ക് ഈ സിനിമ ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, ഫഹദ് പറഞ്ഞു, സര്‍ താങ്കള്‍ ഇത് ചെയ്യണമെന്ന്.  ഈ സിനിമയില്‍ റേഡിയോ മെക്കാനിക്കിന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. അതെനിക്ക് വളരെയധികം താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നു. 

കുറച്ച് ദിവസത്തിന് ശേഷം ഞാന്‍ രണ്ട് തീം അയച്ചു നല്‍കി. അതാണ് ട്രെയ്‌ലറില്‍ വന്നത്. അതിന് ശേഷമാണ് സ്‌കോറിങ് ആരംഭിച്ചത്. സമയക്കുറവായിരുന്നു പരിമിതി. പൊന്നിയന്‍ സെല്‍വന്റെ ജോലിയും എക്‌സ്‌പോയുടെ തിരക്കുകളുമുണ്ടായിരുന്നു. ശേഖര്‍ കപൂറിനൊപ്പവും ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു. എന്നിരുന്നാലും ഞാന്‍ 'മലയന്‍കുഞ്ഞി'ന്റെ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അവരുടേത് മികച്ച കൂട്ടായ്മയാണ്. രണ്ടു പാട്ടുകള്‍ ചെയ്യാമെന്ന് പറഞ്ഞത് ഞാനായിരുന്നു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ മലയാളത്തില്‍ മടങ്ങിയെത്തുന്നു. 'മലയന്‍കുഞ്ഞി'ലൂടെയും ബ്ലെസിയുടെ 'ആടുജീവിത'ത്തിലൂടെയും- റഹ്‌മാന്‍ പറഞ്ഞു. 


 

Content Highlights: A. R. Rahman, Malayankunju Film, Fahadh Faasil, Mahesh Narayanan, Sajimon