വീടുപോലും അലങ്കരിച്ചിട്ടില്ല,ഞങ്ങൾ മാത്രമാണ് സുന്ദരന്മാരായി വന്നത്;വിവാഹം ഭരണഘടനയെ സാക്ഷിയാക്കി-വേടൻ

#Movies Desk
വേടനും നവമിലതയും വിവാഹശേഷം | Photo: Special Arrangement
വേടനും നവമിലതയും വിവാഹശേഷം | Photo: Special Arrangement

പ്രതീക്ഷിച്ചതിലും ഭംഗിയായി വിവാഹച്ചടങ്ങുകൾ നടന്നുവെന്ന് റാപ്പർ വേടൻ. എഴുത്തുകാരി നവമിലതയുമായുള്ള വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ. തൃശ്ശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. പിന്നാലെ പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്കാരവും ഒരുക്കി.

'ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസത്തിലാണ് നിൽക്കുന്നത്. പ്രതീക്ഷിച്ചതിലും അടിപൊളിയായി പരിപാടികൾ നടന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനെല്ലാം കാരണം നിങ്ങളുടെ അനുഗ്രഹമാണ്. സന്തോഷമാണ്', വേടൻ പറഞ്ഞു.

'വളരേ കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടുപോലും അലങ്കരിച്ചിട്ടില്ല. അത്രയും കുഞ്ഞ് പരിപാടിയാണ്. എന്റെ ആരാധകർക്ക് അത് മനസിലാവും. ഞങ്ങൾ രണ്ടുപേരും മാത്രമാണ് സുന്ദരന്മാരായി വന്നിരിക്കുന്നത്. ഭരണഘടനയെ സാക്ഷിനിർത്തിയാണ് വിവാഹം കഴിച്ചത്. ഭാവിയിൽ നമ്മുടെ മക്കൾക്കെല്ലാവർക്കും ഉപകരിക്കും', വേടൻ കൂട്ടിച്ചേർത്തു.

നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. കഴിഞ്ഞ ദിവസം നടന്ന പ്രീ- വെഡിങ് ആഘോഷത്തിന്റെ ചിത്രങ്ങൾ നവമിലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

വിവാഹവിവരം കണ്ണൂരിലെ ഒരു പരിപാടിയിൽ വേടൻ തന്നെയാണ് സ്ഥിരീകരിച്ചത്. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലാണ് വിവാഹം നടക്കുക എന്ന് വേടൻ വ്യക്തമാക്കിയിരുന്നു. തദ്ദേശസ്വയംഭരണദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹക്കാര്യം പങ്കുവെച്ചത്.

Content Highlights: Rapper Vedan weds writer Navami Latha in a simple register marriage at his Thrissur home