മരത്തില്‍ തലയടിച്ചുവീണു, മുറിവില്‍ മഞ്ഞള്‍പ്പൊടിയിട്ടു, തല കെട്ടി പോകുമ്പോള്‍ പോലീസ് പിടിച്ചു

#ഭാനുപ്രകാശ്
ത്യാഗരാജനും കരുണാനിധിയും
ത്യാഗരാജനും കരുണാനിധിയും

ലൈഞ്ജര്‍ കരുണാനിധിയെ നാടകത്തിലൂടെയാണ് ത്യാഗരാജന്‍ അറിഞ്ഞുതുടങ്ങുന്നത്. സിനിമയുടെ ലോകത്തേക്ക് കാലെടുത്തുവെക്കുംമുമ്പേ കരുണാനിധിയുടെ നാടകങ്ങള്‍ പല ദേശങ്ങളില്‍ നിന്നായി കാണുകയും അദ്ദേഹത്തോട് ആരാധന തോന്നുകയും ചെയ്തിരുന്നു. കടുത്ത സാമൂഹികവിമര്‍ശനങ്ങള്‍ എയ്തവയായിരുന്നു കരുണാനിധിയുടെ പല നാടകങ്ങളും. അദ്ദേഹത്തിന്റെ കുണ്ഡലകേശി എന്ന പ്രശസ്ത നാടകം ആമ്പൂരില്‍വെച്ചാണ് ത്യാഗരാജന്‍ കാണുന്നത്. 1960-കളുടെ ആരംഭത്തില്‍ തമിഴ് സിനിമയില്‍ എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും താരോദയത്തോടെതന്നെ കരുണാനിധി എന്ന തിരക്കഥാരചയിതാവിനെയും തമിഴകം താരമായി പ്രതിഷ്ഠിച്ചു തുടങ്ങിയിരുന്നു. നാടകംപോലെ ഉശിരന്‍ സംഭാഷണങ്ങള്‍കൊണ്ട് വെള്ളിത്തിരയും ആരവഭരിതമാക്കിയ കരുണാനിധിയോടുള്ള ആരാധന നാള്‍ക്കുനാള്‍ കൂടിവന്നു ത്യാഗരാജന്. സ്റ്റണ്ട്മാസ്റ്ററുടെ സഹായിയായി ജോലിചെയ്ത നാളുകളിലെപ്പോഴോ ആണ് മദിരാശിയിലെ മറീന ബീച്ചില്‍ കരുണാനിധിയുടെ പ്രസംഗം കേള്‍ക്കാന്‍ ത്യാഗരാജന്‍ പോകുന്നത്.

ജനസമുദ്രത്തെ ഇളക്കിമറിക്കുന്ന കരുണാനിധിയുടെ പ്രസംഗത്തെക്കുറിച്ച് പലരും പറഞ്ഞുകേട്ട അറിവേ ത്യാഗരാജനുണ്ടായിരുന്നുള്ളൂ. ആ സന്ധ്യയില്‍ അണ്ണാദുരൈ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നിറഞ്ഞ വേദിയില്‍വെച്ച് കരുണാനിധി നടത്തിയ പ്രസംഗം കേട്ട് ത്യാഗരാജന്‍ അമ്പരന്നു. ആ വാക്കുകളുടെ മൂര്‍ച്ചയിലും തെളിച്ചത്തിലും ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പുന്നത് അദ്ഭുതത്തോടെ നോക്കിനിന്നു. പിന്നീട്, നിരന്തരമായി വാഗ്ധോരണി കേള്‍ക്കാന്‍വേണ്ടി മാത്രം ത്യാഗരാജന്‍ കടന്നുചെന്നു, ദ്രാവിഡ രാഷ്ട്രീയത്തിന്റെ കൊടിപാറുന്ന വേദികളുടെ മുന്‍നിരയിലേക്ക്. ഒരര്‍ത്ഥത്തില്‍ ത്യാഗരാജന്‍ എന്ന മനുഷ്യന്റെ മനസ്സില്‍ ഡി.എം.കെ. എന്ന പ്രസ്ഥാനം ആഴത്തില്‍ വേരൂന്നുകകൂടിയായിരുന്നു കരുണാനിധിയുടെ വാക്കുകളിലൂടെ. മദിരാശിയിലെ ഒട്ടനവധി സ്റ്റുഡിയോകളില്‍ കരുണാനിധിയെ ത്യാഗരാജന്‍ വീണ്ടും കണ്ടു. ഒരിക്കല്‍ 'സത്യാ' സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിവരുന്ന കരുണാനിധിയുടെ മുന്നിലേക്ക് കൂപ്പുകൈകളോടെ ചെന്നു, സ്വയം പരിചയപ്പെടുത്തി. 

Content Highlights: stunt master thyagarajan, tamil movie, karunanidhi, mgr, action movie

Continue reading