അക്ഷയ തൃതീയ: കേരളത്തിൽ വിറ്റത് 4,000 കിലോയുടെ സ്വർണം

Photo: Gettyimages
Photo: Gettyimages

കൊച്ചി: അക്ഷയ തൃതീയ നാളിൽ കേരളത്തിൽ ഏകദേശം 4,000 കിലോയുടെ സ്വർണവിൽപ്പന നടന്നു. സംസ്ഥാനത്ത് ഏകദേശം 2,000-2,250 കോടി രൂപയുടെ സ്വർണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ.) അറിയിച്ചു. ഇന്ത്യയൊട്ടാകെ ഏകദേശം 15,000 കോടി രൂപയുടെ സ്വർണവ്യാപാരം നടന്നതായി വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കോവിഡിനുശേഷം സ്വർണാഭരണ വ്യാപാരമേഖലയ്ക്ക് വലിയ ഉണർവാണ് അക്ഷയ തൃതീയയിലൂടെ ലഭിച്ചത്. സ്വർണവില കുറഞ്ഞതും അക്ഷയ തൃതീയയോടനുബന്ധിച്ചുള്ള ഓഫറുകളും വിപണിക്ക് ഉണർവേകി. കേരളത്തിലെ ചെറുതും വലുതുമായ 12,000 സ്വർണവ്യാപാരശാലകളിലേക്ക് പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് സ്വർണം വാങ്ങാനെത്തിയത്. കഴിഞ്ഞ രണ്ടുവർഷം അക്ഷയ തൃതീയ വിൽപ്പന ഓൺലൈനിൽ ആയിരുന്നു.

വ്യക്തമായ വളര്‍ച്ച സൂചിപ്പിക്കുന്നതരത്തില്‍ എല്ലാ ആഭരണ വിഭാഗങ്ങളിലും ആവേശകരമായ വില്പന നടന്നു. മഹാമാരിക്കുമുമ്പ്, 2019ലെ അക്ഷയതൃതീയയുമായി താരതമ്യം ചെയ്യുമ്പോള്‍ ഷോറൂമുകളിലെത്തിയ ഉപയോക്താക്കളുടെ എണ്ണത്തിലും നടന്ന വില്പനയുടെ മൂല്യത്തിലും അളവിലും ഗണ്യമായ വര്‍ധനവുണ്ടായി. 

ടി.എസ് കല്യാണരാമന്‍
കല്യാണ്‍ ജുവലേഴ്‌സ് സി.എം.ഡി
 

Content Highlights: Akshaya Tritiya: 4,000 kg of gold sold in Kerala