ഉച്ചഭക്ഷണത്തിന് 15 മിനിറ്റ് മാത്രം; 17 ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് യുവാവ്

ഉയർന്ന ശമ്പളമുള്ള ജോലി ഏതൊരാളുടേയും സ്വപ്‌നമായിരിക്കും. എന്നാൽ 17 ലക്ഷം വാർഷിക ശമ്പളമുണ്ടായിട്ടും ജോലി ഉപേക്ഷിച്ച 24-കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഐഐടി ഡൽഹിയിൽ നിന്ന് ബിരുദം നേടിയ ചിരാഗ് മദൻ എന്ന യുവാവാണ് കോർപറേറ്റ് ബാങ്കിങ് മേഖലയിലെ തന്റെ ജോലി ഉപേക്ഷിച്ചത്. ഇത് വെറുമൊരു രാജി മാത്രമല്ലെന്നും ശ്വാസം മുട്ടിക്കുന്ന കോർപറേറ്റ് തൊഴിൽ മേഖലയോടുള്ള പ്രതിഷേധമാണെന്നും ചിരാഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
വർധിച്ചുവരുന്ന തൊഴിൽ സമ്മർദ്ദവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തതുമാണ് ഈ തീരുമാനത്തിന് കാരണം. തുടക്കത്തിൽ ഒമ്പത് മുതൽ അഞ്ച് വരെയായിരുന്നു ജോലി സമയമെന്നും പിന്നീട് അത് നീണ്ടുപോയെന്നും വൈകുന്നേരം ഏഴ് മണി വരെയായെന്നും യുവാവ് വീഡിയോയിൽ പറയുന്നു. ഒരാഴ്ച്ചയിലെ തൊഴിൽ ദിവസങ്ങൾ അഞ്ചിൽ നിന്ന് ആറായി വർദ്ധിച്ചു. ഉച്ചഭക്ഷണത്തിനുപോലും സമയം കിട്ടാത്ത അവസ്ഥ വന്നു. 15 മിനിറ്റിനുള്ളിൽ ഭ്ക്ഷണം കഴിച്ച് തിരികെ ജോലിക്ക് കയറണം. അവധി എടുക്കുന്നതുപോലും വെല്ലുവിളിയായിരുന്നു. അസുഖമാണെങ്കിൽപോലും അവധി എടുക്കണമെങ്കിൽ നീണ്ട വിശദീകരണങ്ങൾ നൽകണം.
ഇതെല്ലാംകൊണ്ട് വിശ്രമിക്കാനോ വ്യക്തിപരമായ കാര്യങ്ങൾക്കായി സമയം കണ്ടെത്താനോ കഴിയാതെ വന്നതോടെയാണ് താൻ ഈ തീരുമാനമെടുത്തതെന്നും ചിരാഗ് കൂട്ടിച്ചേർക്കുന്നു. ബാങ്കിങ് മേഖലയിലെ കടുത്ത ടാർഗറ്റുകളെ കുറിച്ചും ചിരാഗ് വെളിപ്പെടുത്തുന്നുണ്ട്. ഓരോ മാസവും 10 കോടി രൂപ വരേയുള്ള ഡീലുകൾ ക്ലോസ് ചെയ്യണമെന്ന കടുത്ത സമ്മർദ്ദമാണ് ചെലുത്തിയിരുന്നത്. ഇത് കൈവരിക്കാൻ സാധിക്കാതെ വരുമ്പോൾ മേലുദ്യോഗസ്ഥരിൽനിന്ന് മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതായും ചിരാഗ് പറയുന്നു. കൂടാതെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കാനും മാനേജ്‌മെന്റ് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് യുവാവ് പറയുന്നു.
ചിരാഗിന്റെ ഈ വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. ഉയർന്ന ശമ്പളത്തേക്കാൾ പ്രധാനം സ്വന്തം സമാധാനവും ആരോഗ്യവുമാണെന്ന് പലരും കുറിച്ചു. ജോലിസ്ഥലത്തെ ഈ സമ്മർദ്ദം തുറന്നുപറയാൻ ചിരാഗ് കാണിച്ച ധൈര്യത്തേയും ചിലർ അഭിനന്ദിച്ചു. ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ പ്രയാസമാകുമ്പോൾ 17 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നത് പ്രായോഗികമായ തീരുമാനമാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.
Content Highlights: Exposure of toxic corporate banking environments., The impact of 6-day workweeks and 10-hour days on mental health., Prioritizing personal well being over high-salary corporate roles.,