'എന്നെ കാണാന്‍ വന്ന ചെക്കന്‍ ഇതല്ല'; ചിരിയോടെ വേദിയിലെത്തിയ വധു അലറിക്കരഞ്ഞു, വിവാഹം മുടങ്ങി

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

ല കാരണങ്ങളാലും വിവാഹങ്ങള്‍ മുടങ്ങാറുണ്ട്. വരന്‍ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്മാറിയ വാര്‍ത്തയും വരന്‍ കാമുകിയോടൊപ്പം ഒളിച്ചോടിപ്പോയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ ഭദോഹിയില്‍ നടന്നത് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമായിരുന്നു. വളരെ പ്രതീക്ഷയോടെ വിവാഹ വേദിയിലെത്തിയ വധു കരഞ്ഞുകൊണ്ട് വിവാഹത്തില്‍നിന്ന് പിന്മാറുകയായിരുന്നു. വിവാഹം ഉറപ്പിക്കുന്ന സമയത്ത് കണ്ട വ്യക്തിയല്ല വരനായി എത്തിയതെന്നായിരുന്നു വധുവിന്റെ ആരോപണം.

ബറാത്ത് ചടങ്ങിനെത്തിയ വരനേയും കുടുംബാംഗങ്ങളേയും വധുവിന്റെ വീട്ടുകാര്‍ മാലയിട്ട് സ്വീകരിച്ചു. തുടര്‍ന്ന് പ്രഭാത ഭക്ഷണം വിളമ്പി. അതിനുശേഷം പാട്ടും നൃത്തവുമായി ചടങ്ങുകള്‍ തുടങ്ങി. 'ജയ്മാല' ചടങ്ങിനായി വരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം വേദിയിലിക്കുമ്പോഴാണ് വധു എത്തിയത്. ചിരിയോടെ വേദിയിലേക്ക് വന്ന വധു വരനെ കണ്ടതോടെ അലറിക്കരഞ്ഞു. മുമ്പ് കണ്ട വ്യക്തിയല്ല വരന്‍ എന്ന് പറഞ്ഞായിരുന്നു വധുവിന്റെ കരച്ചില്‍. 

ഈ വിവാഹത്തിന് തയ്യാറല്ലെന്നും വധു അറിയിച്ചു. ഇതോടെ ഇരുകുടുംബങ്ങളും തമ്മില്‍ വാക്കേറ്റമായി. വരനേയും സംഘത്തേയും വധുവിന്റെ ബന്ധുക്കള്‍ ബന്ദികളാക്കി. വരനെ മാറ്റി വിവാഹ തട്ടിപ്പ് നടത്താനായിരുന്നു ശ്രമമെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. സംഭവം അറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഒടുവില്‍ മണിക്കൂറുകള്‍ക്ക്‌ശേഷം വരനേയും സംഘത്തേയും മോചിപ്പിച്ചു. വധുവില്ലാതെ അവര്‍ നാട്ടിലേക്ക് മടങ്ങി. 

Content Highlights: bride called off the wedding in uttar pradesh