'ഗൗരിയോ റീനയോ കിരണോ മതം മാറിയിട്ടില്ല'; തനിക്കെതിരായ 'ലവ് ജിഹാദ്' ആരോപണം തള്ളി ആമിർ ഖാൻ

#Lifestyle Desk
ആമിർ ഖാൻ | Photo: AFP
ആമിർ ഖാൻ | Photo: AFP

മാസം ആദ്യമാണ് ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാട്ടും വിവാഹിതരായത്. ബാന്ദ്രയിലെ വസതിയിൽ അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു രജിസ്റ്റർ വിവാഹം. ആമിറിന്റെ മുൻഭാര്യമാരായ കിരൺ റാവുവും റീന ദത്തയും ഇവരുടെ മക്കളുമെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ആമിറിനെതിരെ ലവ് ജിഹാദ് ആരോപണം ഉയർന്നത്. അത്തരം ആരോപണങ്ങളെ തള്ളുകയാണ് താരം.

'ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡർ' എന്നാണ് വിദ്വേഷപ്രചാരകർ ആമിറിനെ വിശേഷിപ്പിച്ചത്. തന്റെ കുടുംബം എല്ലായ്‌പ്പോഴും മിശ്രവിവാഹങ്ങളെ സ്വീകരിച്ചിരുന്നുവെന്നാണ് ആമിർ പറയുന്നത്. തന്റെ ഒരു വിവാഹത്തിൽ പോലും മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഖാൻ.

'ഞങ്ങളുടേത് എല്ലാവരേയും ഉൾക്കൊള്ളുന്ന കുടുംബമാണെന്നതാണ് സത്യം. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം ചെയ്തത്. എന്റെ മകളും ജീവിതപങ്കാളിയായി സ്വീകരിച്ചത് ഹിന്ദുവിനെയാണ്. എന്റെ കസിൻ മൻസൂറാകട്ടെ ക്രിസ്ത്യാനിയായ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്.' -ആമിർ ഖാൻ പറഞ്ഞു.

'ഗൗരിയാകട്ടെ, റീനയാകട്ടെ, കിരണാകട്ടെ, ആരും മതം മാറിയിട്ടില്ല. ഞങ്ങൾ സിവിൽ നിയമപ്രകാരമാണ് വിവാഹം ചെയ്തത്. ഗൗരി ഹിന്ദു പോലുമല്ല; അവൾ ക്രിസ്ത്യാനിയാണ്. മതവിശ്വാസം അനുഷ്ഠിക്കാത്ത ക്രിസ്ത്യാനി. കാലം കഴിയുന്തോറും ജീവിതം കൂടുതൽ രസകരമാകുകയാണ്.' -ആമിർ ഖാൻ കൂട്ടിച്ചേർത്തു.

റീന ദത്തയാണ് ആമിറിന്റെ ആദ്യഭാര്യ. ഇരുവരും 1986-ലാണ് വിവാഹിതരായത്. 2002-ൽ ആമിറും റീനയും വേർപിരിഞ്ഞു. പിന്നീട് 2005-ൽ കിരൺ റാവുവിനെ ആമിർ വിവാഹം ചെയ്തു. 2021-ലാണ് ഇരുവരും ബന്ധം വേർപിരിഞ്ഞത്. പിന്നീട് ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് ഇപ്പോൾ ഗൗരിയെ ആമിർ വിവാഹം ചെയ്തത്. 25 വർഷത്തെ പരിചയം ഇരുവർക്കുമിടയിലുണ്ടെങ്കിലും രണ്ട് വർഷം മുമ്പാണ് അത് പ്രണയമായി മാറിയത്.

Content Highlights: Bollywood actor Aamir Khan strongly rejected 'love jihad' allegations following his recent registered marriage to Gauri Spratt. In a Rediff interview, he clarified that none of his wives converted and highlighted his family's inclusive nature.