ജില്ലാ ജയിലിനുള്ളിൽനിന്ന് റോഡിലേക്ക് മാസങ്ങളായി മലിനജലം ഒഴുകുന്നു

കൊല്ലം :ജില്ലാ ജയിലിനുള്ളിൽനിന്ന് റോഡിലേക്ക് മാസങ്ങളായി മലിനജലം ഒഴുകിയിട്ടും തടയുന്നില്ല. പകർച്ചവ്യാധിഭീതിയുടെ പശ്ചാത്തലത്തിൽ മലിനജലം കെട്ടിനിൽക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ ബോധവത്കരണം സ്കൂളുകൾതോറും നടക്കുമ്പോഴാണ് കൊല്ലം ഗവ. ടൗൺ യു.പി.എസിന് മീറ്ററുകൾമാത്രം ഇപ്പുറം ദുർഗന്ധം വമിക്കുന്ന ജലം റോഡരികിൽ കെട്ടിനിൽക്കുന്നത്.
മൂടിയിളകിയ ഓടകളും തടിക്കഷണങ്ങളും മാലിന്യവുമെല്ലാമായി ജില്ലാ ജയിലിനു സമീപത്തുനിന്ന് ഹൈസ്കൂൾ ജങ്ഷൻവരെയുള്ള ഭാഗത്തെ നടപ്പാത കാൽനടക്കാർക്ക് എന്നും ദുരിതമാണ്. ഇതിനു പുറമേയാണ് ജില്ലാ ജയിലിലെ മതിൽക്കെട്ടിനുള്ളിൽനിന്ന് വെള്ളം നടപ്പാതയൊന്നാകെ ഒഴുകിപ്പരക്കുന്നത്.
ഗവ. ടൗൺ യു.പി.എസിലേക്കുള്ള കുട്ടികളടക്കം ഈ മലിനജലം ചാടിക്കടന്നുവേണം സ്കൂളിലെത്താൻ.
മൂക്കുപൊത്താതെ ഈ ഭാഗം കടക്കാനാകാത്ത സ്ഥിതിയാണിപ്പോൾ. ചിന്നക്കട ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും ഇവിടെത്തന്നെ. ചില സ്വകാര്യബസുകൾ ഇവിടെ അനധികൃതമായി നിർത്തിയിടാറുമുണ്ട്. പലപ്പോഴും ഓടയിൽ വീഴാതിരിക്കാനും മലിനജലം ഒഴിവാക്കാനും കാൽനടക്കാർ റോഡിലിറങ്ങി നടക്കാൻ നിർബന്ധിതരാകുന്നുണ്ട്. ഇത് അപകടസാധ്യത ഏറ്റുന്നു. തൊട്ടടുത്തുള്ള, വാഹനമിടിച്ചു വളഞ്ഞുപോയ ദിശാബോർഡും വർഷങ്ങളായി അതേപടി തുടരുകയാണ്. സ്കൂൾ അടുത്തുണ്ടായിട്ടും അപകടകരമാംവിധം തുറന്നുകിടക്കുന്ന ഓട അടയ്ക്കാനുള്ള നടപടിപോലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.