കൊല്ലത്ത് കളത്തിലിറങ്ങാൻ അമ്മായിഅമ്മയും മരുമകനും

ഉമ്മന്നൂർ: ഉമ്മന്നൂർ പഞ്ചായത്തിൽ ഭരണം പിടിക്കാൻ ബിജെപി ലക്ഷ്യമിടുമ്പോൾ താമര വിരിയിക്കാൻ കളത്തിലിറങ്ങിയവരിൽ അമ്മായിഅമ്മയും മരുമകനും. 18-ാം വാർഡായ പിണറ്റിൻമുകളിൽ മത്സരിക്കുന്ന എം. ഉഷയും 20-ാം വാർഡായ വിലങ്ങറയിൽ മത്സരിക്കുന്ന അതുൽരാജുമാണ് ബിജെപി പട്ടികയിലെ ഈ ബന്ധുക്കൾ.

എം. ഉഷ 20 വർഷമായി വിലങ്ങറ വാർഡിലെ ജനപ്രതിനിധിയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും പഞ്ചായത്ത് സമിതിയിൽ യുഡിഎഫിനെ പിന്തുണച്ചതിന് പാർട്ടിയിൽനിന്ന് പുറത്താവുകയും മെമ്പർ സ്ഥാനം രാജിവെക്കുകയും ചെയ്തു. തുടർന്നുനടന്ന ഉപതിരഞ്ഞെടുപ്പിൽ വിലങ്ങറ വാർഡിൽ ജയിച്ചത് സിപിഎമ്മാണ്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ച സിപിഎം അംഗം ഹരിത ഇക്കുറി ബിജെപിയിൽ ചേർന്നെന്ന പ്രത്യേകതയുമുണ്ട്.

പാർട്ടിയിൽ തിരിച്ചെത്തിയ ഉഷ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഞ്ചാം അങ്കത്തിനിറങ്ങുമ്പോൾ വിലങ്ങറ വാർഡ് തിരികെപ്പിടിക്കാൻ പാർട്ടി നിയോഗിച്ചത് ഉഷയുടെ മകൾ ദേവികയുടെ ഭർത്താവായ അതുൽരാജിനെയാണ്. സിസിടിവി ഫിറ്റിങ് സംരംഭം നടത്തുകയാണ് അതുൽരാജ്.

Content Highlights: A BJP mother-in-law and son-in-law duo are contesting from two wards in Ummanoor panchayat, making the local election a family battlefield.