അപ്രതീക്ഷിത ട്വിസ്റ്റായി സന്ദീപ് വാര്യർ, തൃക്കരിപ്പൂരിൽ കളംനിറഞ്ഞ് മുസ്തഫ; ട്വന്റി 20-യെ ഇറക്കി NDA

#ഇ.വി.ജയകൃഷ്ണൻ
വി.പി.പി. മുസ്തഫ, രവി കുളങ്ങര, സന്ദീപ് വാര്യർ
വി.പി.പി. മുസ്തഫ, രവി കുളങ്ങര, സന്ദീപ് വാര്യർ

തൃക്കരിപ്പൂർ: സ്ഥാനാർഥിനിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായിരുന്നു തൃക്കരിപ്പൂർ മണ്ഡലത്തിൽ. കേരള കോൺഗ്രസിൽനിന്ന് സീറ്റെടുത്ത് കോൺഗ്രസ് ചാനൽ ചർച്ചകളിലെ പാർട്ടിമുഖം സന്ദീപ് വാരിയരെ പ്രഖ്യാപിച്ചു. എൽ.ഡി.എഫിലാകട്ടെ നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ഇതോടെ ചാനലിലെ പോരാട്ടം നേരിട്ട് കളത്തിലേക്കായി; മുസ്തഫയും ചാനൽചർച്ചകളിലെ സജീവ സാന്നിധ്യമാണല്ലോ.

തൃക്കരിപ്പൂരിൽ വണ്ടിയിറങ്ങി, സ്വീകരണം ഏറ്റുവാങ്ങുമ്പോൾ, ഇവിടെ സ്റ്റേഷൻമാസ്റ്ററായിരുന്ന ഗോവിന്ദ വാരിയരുടെ മകനായ തനിക്ക് ഇതൊരു അപരിചിതനാടല്ലെന്ന് പറഞ്ഞ് പാലക്കാട്ടുകാരനായ സന്ദീപ് വാരിയർ മാസ് എൻട്രി നടത്തി. പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ഇടതുപക്ഷത്തിനൊപ്പം ഓടിപ്പിടിക്കാൻ സന്ദീപ് വാരിയർ കിണഞ്ഞുശ്രമിക്കുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പംനിന്ന തൃക്കരിപ്പൂർ വലത്തോട്ട് ചായുമോയെന്ന ചോദ്യവും ഉയരുന്നു. അങ്ങനെയൊരു ചോദ്യവും ചിന്തയും ഒരുഘട്ടത്തിലും ഇടതുപക്ഷത്തിനോ ഈ മണ്ഡലത്തിലെ ജനങ്ങൾക്കോ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് മുസ്തഫ പ്രചാരണം കൊഴുപ്പിക്കുന്നു. എന്നാൽ ഉണ്ണിത്താനുശേഷം കാസർകോടിന്റെ മിന്നലാട്ടമായിരിക്കും സന്ദീപ് വാരിയരെന്ന് പറഞ്ഞ് ആവേശത്തിലാകുന്നു യു.ഡി.എഫ്. എൻ.ഡി.എ. ഇക്കുറി ഇറക്കിയത് ട്വന്റി-ട്വന്റിയെയാണ്. ഏതാനും ദിവസം മുൻപ് ആ പാർട്ടിയിൽ ചേർന്ന കാഞ്ഞങ്ങാട്ടുകാരനായ രവി കുളങ്ങരയാണ്‌ അവരുടെ സ്ഥാനാർഥി.

ഇ.എം.എസിനെയും നായനാരെയുംമുഖ്യമന്ത്രിയാക്കിയ മണ്ണ്

1957-ൽ ഇ.എം.എസ്. നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽനിന്ന്‌ ജയിച്ചാണ് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായത്. അന്ന് തൃക്കരിപ്പൂരും നീലേശ്വരവും പയ്യന്നൂരും ഉൾപ്പെട്ടതായിരുന്നു നീലേശ്വരം അസംബ്ലി മണ്ഡലം. 87-ൽ നായനാർ മുഖ്യമന്ത്രിപദത്തിലെത്തുന്നത് ഇവിടെ വിജയിച്ചാണ്. 1977-ലാണ് തൃക്കരിപ്പൂർ മണ്ഡലമുണ്ടായത്. 2008-ലെ മണ്ഡല പുനർനിർണയത്തിൽ ഈ മണ്ഡലത്തിന്റെ ഭാഗമായിരുന്ന കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകൾ പയ്യന്നൂർ മണ്ഡലത്തിന്റെ ഭാഗമാക്കി. ഹൊസ്ദുർഗ് മണ്ഡലത്തിലുൾപ്പെട്ട ചെറുവത്തൂർ പഞ്ചായത്തും നീലേശ്വരം നഗരസഭയും തൃക്കരിപ്പൂരിനൊപ്പവുമായി. 77 മുതൽ അഞ്ചുവർഷം സി.പി.എമ്മിലെ പി.കരുണാകരനും അടുത്ത അഞ്ചുവർഷം സി.പി.എമ്മിലെ ഒ.ഭരതനും 87 മുതൽ 96 വരെ ഇ.കെ.നായനാരും പിന്നീട് 10 വർഷം സി.പി.എം. സംസ്ഥാനസമിതിയംഗം കെ.പി.സതീഷ് ചന്ദ്രനും അടുത്ത 10 വർഷം പാർട്ടിയുടെ മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗം കെ.കുഞ്ഞിരാമനും എം.എൽ.എ. ആയി. സി.പി.എം. കാസർകോട് ജില്ലാ സെക്രട്ടറി എം.രാജഗോപാലനാണ് നിലവിലെ എം.എൽ.എ. അദ്ദേഹത്തിന്റെ രണ്ടാമൂഴമായിരുന്നു.

മണ്ഡലത്തിലുൾപ്പെടുന്ന പടന്ന, വലിയപറമ്പ്, പിലിക്കോട്, വെസ്റ്റ് എളേരി-കയ്യൂർ ചീമേനി പഞ്ചായത്തുകളും നീലേശ്വരം നഗരസഭയും ഇടതുമുന്നണിയും തൃക്കരിപ്പൂർ, വലിയപറമ്പ്, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ യു.ഡി.എഫുമാണ് ഭരിക്കുന്നത്.

വോട്ടുകണക്കിലെ മാറിമറയലുകൾ

കഴിഞ്ഞതവണ എം.രാജഗോപാലൻ ജയിച്ചത് 26,137 വോട്ടിനാണ്. കേരള കോൺഗ്രസിലെ എം.പി.ജോസഫായിരുന്നു എതിരാളി. 2011-ൽ 8785 വോട്ടിന് കോൺഗ്രസിലെ കെ.വി.ഗംഗാധരനെ തോല്പിച്ചാണ് സി.പി.എമ്മിലെ കെ.കുഞ്ഞിരാമന്റെ വിജയം. 2016-ലെ തിരഞ്ഞെടുപ്പിൽ എം.രാജഗോപാലൻ കന്നിയങ്കത്തിൽ വിജയക്കൊടി പാറിച്ചത് കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണനെ 19,659 വോട്ടിന് പരാജയപ്പെടുത്തിയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചു. 2024-ൽ രാജ്‌മോഹൻ ഉണ്ണിത്താന് ഇവിടെ 10,448 വോട്ടിന്റെ ലീഡ് കിട്ടി. പക്ഷേ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ 6,010 വോട്ടിന്റെ ലീഡ്‌ ഇടതുമുന്നണി നേടി. ഇത്തവണ പോരാട്ടം കനത്തതായിരിക്കുമെന്ന് ഉറപ്പ്.

Content Highlights: High-profile electoral contest between Congress's Sandeep Varier and CPM's VPP Musthafa., Historical analysis of Trikaripur as a stronghold for CPI(M), including wins by EMS and E.K. Nayanar., Detailed breakdown of vote swings and the shift in dynamics between assembly and Lok Sabha elections., Impact of the newly introduced Twenty-20 candidate on the constituency's vote share.