'ലോക്‌സഭയിൽ വോട്ട് തൃശ്ശൂരിൽ,തദ്ദേശത്തിൽ തിരുവനന്തപുരത്ത്, നിയമസഭയിൽ ഗുരുവായൂരിൽ,കുമ്പിടി';വിശദീകരണം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂർ മണ്ഡലത്തിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തൃശ്ശൂരും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുമായിരുന്നു. സുരേഷ് ഗോപി കുമ്പിടിയാണെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര രംഗത്തെത്തി. വ്യത്യസ്ത സ്ഥലങ്ങളിൽ വോട്ട് വന്നതിൽ വിശദീകരണവുമായി സുരേഷ് ഗോപിയും രംഗത്തെത്തി.
'കുമ്പടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ, രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട് ചെയ്തത്. ഒരുവർഷം മുമ്പാണ് ഇദ്ദേഹം തൃശ്ശൂരിൽ ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. ഇത്തവണ കുടുംബസമേതമല്ല ഒറ്റക്കാണ്. സമ്മതിക്കണം ഇദ്ദേഹത്തിനെ' അനിൽ അക്കരയുടെ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.പിയുടെ ഓഫീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നെട്ടിശേരിയിലെ വാടക വീടിന്റെ വിലാസത്തിൽ ആയിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. നെട്ടിശേരിയിലെ വാടക വീട് വില്പന നടത്തിയതിനാലാണ് ഗുരുവായൂരിലെ സ്വന്തം ഫ്‌ലാറ്റിലേക്ക് സുരേഷ് ഗോപിയുടെ വോട്ട് മാറ്റിയത്. കുടുംബാംഗങ്ങളുടെ വോട്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് വിശദീകരിച്ചു. 697-ാം നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയുടെ പേര് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്നുള്ള അച്യുതം ഫ്‌ലാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ളാറ്റ് സമുച്ചയമാണ് അച്യുതം. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലാണ് ഫ്‌ളാറ്റ്.
Content Highlights: Suresh Gopi's Shifting Voter Registration: A Detailed Explanation