കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ; കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും

#ന്യൂസ് ഡെസ്ക്
യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.ജെ.ജോസഫ് |ഫോട്ടോ:മാതൃഭൂമി
യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പി.ജെ.ജോസഫ് |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ ഭൂരിഭാഗവും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.

ഈ നാല് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പഠനത്തിന്റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ ഈ സീറ്റുകൾ ഉറപ്പായും വിജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും പാർട്ടി നേതൃത്വം പ്രകടിപ്പിക്കുന്നു.

ഇടുക്കിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പല മണ്ഡലങ്ങളിലും അവർക്ക് ശക്തമായ സംഘടനാ സംവിധാനമില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ജോസഫ് വിഭാഗം സ്ഥാനാർത്ഥിക്ക് ജയിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്.

നാല് സീറ്റുകൾ വിട്ടുനൽകുന്നതിന് പകരമായി പൂഞ്ഞാർ ഉൾപ്പെടെയുള്ള മറ്റ് ചില സീറ്റുകൾ കേരള കോൺഗ്രസിന് നൽകി ഒരു ഒത്തുതീർപ്പിലെത്താനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. പി.ജെ. ജോസഫുമായും മോൻസ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.

യുഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഈ മാസം 31-ന് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. നിലവിൽ സീറ്റുകൾ വിട്ടുനൽകാൻ ജോസഫ് വിഭാഗം തയ്യാറല്ലെങ്കിലും കോൺഗ്രസിന്റെ ശക്തമായ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുമെന്നാണ് സൂചനകൾ.

Content Highlights: Congress Demands Four Kerala Congress (Joseph) Seats Ahead of Elections