പുറത്തുനിന്നു വന്നവർക്ക് സീറ്റ്, ഘടകകക്ഷികൾ സ്ഥാനാർഥികൾ;ബിജെപി രണ്ടാംനിരയിലെ ഒട്ടേറെപ്പേർ പുറത്താകും

കൊല്ലം: ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുകയും മറ്റു പാർട്ടികളിൽനിന്നെത്തുന്നവർക്ക് മുന്തിയ പരിഗണന ലഭിക്കുകയും ചെയ്യുന്നതോടെ ബി.ജെ.പി.യിലെ രണ്ട്, മൂന്ന് നിരകളിലെ ഒട്ടേറെ നേതാക്കൾക്ക് മത്സരിക്കാനാവില്ല. തിരഞ്ഞെടുപ്പ് രംഗത്തെ പതിവു മുഖങ്ങളിൽ പലതും ഇത്തവണ പുറത്താകും.
ബി.ഡി.ജെ.എസ്സും പുതുതായി എൻ.ഡി.എ.യിലെത്തിയ ട്വന്റി ട്വന്റിയും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇത്തവണ 50 മുതൽ 60 സീറ്റ് വരെ ഘടകക്ഷികൾക്ക് നൽകാനാണ് സാധ്യത. ഇതോടെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ പല നേതാക്കൾക്കും സ്ഥാനാർഥിത്വം ലഭിക്കില്ലെന്ന് ഉറപ്പായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ച കായംകുളം, വർക്കല തുടങ്ങിയ ഒരു ഡസനോളം മണ്ഡലങ്ങൾക്കായി ബി.ഡി.ജെ.എസ്. പിടിമുറുക്കിയിട്ടുണ്ട്. കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ച മണ്ഡലങ്ങളാണിവ. 2016-ൽ ബി.ഡി.ജെ.എസ്. 37 സീറ്റുകളിലാണ് മത്സരിച്ചത്. 2021-ൽ ഇത് 21 ആയി കുറഞ്ഞു. ഇക്കുറി 40 സീറ്റ് വേണമെന്ന അവകാശവാദമാണ് ബി.ഡി.ജെ.എസ്. ഉന്നയിക്കുന്നത്.
ട്വൻറി ട്വൻറിയും 30 സീറ്റ് വേണമെന്ന നിലപാടിലാണ്. കഴിഞ്ഞതവണ ട്വന്റി ട്വന്റി, ബി.ജെ.പി. സ്ഥാനാർഥികളേക്കാൾ വോട്ടു നേടിയ മണ്ഡലങ്ങളടക്കം 10 സീറ്റിൽ കൂടുതൽ സീറ്റ് നൽകരുതെന്ന വാദം ബി.ജെ.പി.ക്കുള്ളിൽ ശക്തമാണ്. തിരഞ്ഞെടുപ്പ് വേളയിൽ മറ്റു പാർട്ടികളിൽനിന്നെത്തി മത്സരിച്ചശേഷം അവർ വന്നവഴിക്ക് പോകുമെന്നാണ് ബി.ജെ.പി.യിലെ രണ്ടാംനിര നേതാക്കൾ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇങ്ങനെ മറ്റു പാർട്ടികളിൽനിന്ന് വന്നവരിൽ 10 ശതമാനത്തിൽ താഴെ മാത്രമേ സജീവമായി പാർട്ടിയിൽ തുടരുന്നുള്ളൂവെന്ന, കണക്കുകളും അവർ നിരത്തുന്നു.
സീറ്റുകൾ പങ്കുവയ്ക്കുന്നതിനുമുൻപ് ഘടകകക്ഷികൾ, അവരുടെ സ്ഥാനാർഥികൾ ആരാണെന്ന് പറയണമെന്ന നിർദേശം ബി.ജെ.പി. സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥികളുടെ പട്ടിക നൽകിയില്ലെങ്കിൽ വർക്കല, റാന്നി, കായംകുളം, അരൂർ, പറവൂർ, നെന്മാറ തുടങ്ങിയ സീറ്റുകൾ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന സൂചനയും ബി.ജെ.പി. നേതൃത്വം നൽകിയിട്ടുണ്ടെന്നാണ് വിവരം.
Content Highlights: BJP`s second and third-tier leaders in Kerala may miss out on election tickets as allies demand more seats and newcomers get priority