വടകര എംഡിഎംഎ കേസ്; ശമ്പളം 13000 വരെ, അക്കൗണ്ടിൽ ലക്ഷങ്ങൾ, സ്വത്ത് കണ്ടുകെട്ടാൻ പോലീസ്

വടകര: എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ അടക്കമുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കത്തിലേക്ക് പോലീസ്. പ്രതികളുടെ അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നുവെന്ന കണ്ടെത്തലിലാണ് പോലീസുള്ളത്.
പന്ത്രണ്ടായിരവും പതിമൂവായിരവും മാത്രം ശമ്പളമുള്ളവരാണ് പിടിയിലായ അധ്യാപികമാർ. പക്ഷെ ഇവരുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആഢംബര ജീവിതം നയിച്ചതിനും പോലീസ് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയോ എന്ന് അന്വേഷിക്കുമെന്ന് കണ്ണൂർ റെയിഞ്ച് ഡിഐജി കെ.കാർത്തിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 28-ാം തീയതി പിടിയിലായ സഫുവാൻ അടക്കം അഞ്ച് പ്രതികളാണ് കേസിൽ ഇപ്പോൾ പോലീസിന്റെ വലയിലായിരിക്കുന്നത്. ഇതിൽ അവസാനം പിടിയിലായ കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടി രൂപയിലധികമാണ് ഇടപാട് നടന്നത്. സാധാരണ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ജിജിലിന്റെ അക്കൗണ്ടിലേക്ക് ഇത്രയും പണം വന്നത് ലഹരി ഇടപാടിലൂടെയാണ് എന്നാണ് പോലീസ് കണക്കു കൂട്ടുന്നത്. ഡെലിവറി ജോലി മറയാക്കി ലഹരി വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
പ്രതികൾ ലഹരി വിൽപ്പന വഴി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കിൽ എൻഡിപിഎസ് നിയമപ്രകാരം പിടിച്ചെടുക്കുമെന്നും ഡിഐജി കെ.കാർത്തിക് പറഞ്ഞു. പിടിക്കപ്പെട്ടവരിൽ മൂന്നുപേർ അധ്യാപികമാരായതിനാൽ ഇവർ കുട്ടികളെയും ലഹരി വിൽപ്പനയുടെ ഭാഗമാക്കിയോ എന്ന വലിയ ആശങ്ക ഉയർന്നിരുന്നു. എന്നാൽ തൽക്കാലം അത്തരം വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇതുവരെ രക്ഷിതാക്കളിൽ നിന്നോ മറ്റോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും റൂറൽ എസ്.പി മെറിൻ ജോസഫ് പറഞ്ഞു.
ചൊവ്വാഴ്ച്ച മാത്രം രണ്ടുപേരാണ് കേസിൽ പിടിയിലായത്. പേരാമ്പ്ര ബിആർസിയിലെ തന്നെ മൂന്നാമത്തെ അധ്യാപിക നീഷ്മയും ഇരിട്ടി സ്വദേശി ജിജിലും. ഇതിൽ ജിജിലാണ് പ്രധാന കണ്ണിയെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്.കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Police investigating multi-crore transactions in the accounts of accused teachers and agents., Assets acquired through alleged drug trade to be seized under NDPS Act., Jijil Kuriakose identified as a key link with over 1 crore in transactions., Investigation ongoing into whether students were targeted by the accused teachers.