'ചിലന്തി' വലയിൽ: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് 'സ്‌പൈഡർ സാബു' പോലീസ് പിടിയിൽ

തൃശ്ശൂർ: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് 'സ്‌പൈഡർ സാബു' പോലീസിന്റെ പിടിയിലായി. വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാബു 13 ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ വടക്കേനടയിൽ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടത്തുന്നതിനിടയിലാണ് പിടിയിലായത്.
ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് സ്‌പൈഡർ സാബുവിന്റെ പതിവ് രീതി. ഇത്തരത്തിൽ വടക്കേനട സ്വദേശിയായ രാജീവിന്റെ പൂട്ടിക്കിടന്ന വീട്ടിലാണ് സാബു മോഷണശ്രമം നടത്തിയത്. പിൻവശത്തെ ജനൽചില്ല് പൊളിച്ചാണ് മോഷ്ടാവ് വീടിനകത്തേക്ക് പ്രവേശിച്ചത്.
ഈ സമയം വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ കണ്ട വീട്ടുടമസ്ഥൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ കൊടുങ്ങല്ലൂർ പോലീസ് സ്ഥലത്തെത്തി. വീടിന്റെ പ്രധാനഗേറ്റ് പൂട്ടിയിരുന്നതിനാൽ മതിൽ ചാടിക്കടന്നാണ് പോലീസ് സംഘം വീടിന്റെ വളപ്പിലേക്ക് പ്രവേശിച്ചത്.
വീടിന്റെ മുകളിലത്തെ നിലയിൽ വെളിച്ചം കണ്ടതോടെ പ്രതി അകത്തുണ്ടെന്ന് ഉറപ്പിച്ച് പോലീസ് പതിയെ വീട് വളഞ്ഞു. മോഷണത്തിന് ശേഷം സുരക്ഷിതമായി രക്ഷപ്പെടാൻ കൃത്യമായ പഴുതുകൾ മുൻകൂട്ടി ഒരുക്കിവെച്ചശേഷമാണ് സാബു സാധാരണയായി മോഷണം നടത്താറുള്ളത്.
അതുകൊണ്ടുതന്നെ മോഷ്ടാവ് ഓടി രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാ വഴികളും പോലീസ് സംഘം കൃത്യമായി തടഞ്ഞു. പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ നിന്ന് ഇയാൾ മോഷ്ടിച്ച പണവും ആഭരണങ്ങളും പോലീസ് കയ്യോടെ പിടിച്ചെടുത്തിട്ടുണ്ട്.
വിവിധ ജില്ലകളിലായി പന്ത്രണ്ടോളം മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ 13 ക്രിമിനൽ കേസുകളിലും പ്രതിയാണ്. നിലവിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും എന്ന് പോലീസ് അറിയിച്ചു.
Content Highlights: 'Spider Sabu,' a notorious inter-state thief involved in numerous theft cases across various districts, was apprehended by the police while attempting a burglary in an unoccupied house in Kodungallur. Sabu's typical method involves targeting empty houses, and he was caught after breaking into a locked house by dismantling a window, with the homeowner alerting the police via CCTV footage.