തൃപ്പൂണിത്തുറ വെടിക്കെട്ട് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി; നരഹത്യാക്കുറ്റം ചുമത്തി കേസ്

തൃപ്പൂണിത്തുറയിൽ പടക്ക ശാലക്ക് തീപിടിച്ചുണ്ടായ അപകടം | ഫോട്ടോ: ടി. കെ. പ്രദീപ് കുമാർ
തൃപ്പൂണിത്തുറയിൽ പടക്ക ശാലക്ക് തീപിടിച്ചുണ്ടായ അപകടം | ഫോട്ടോ: ടി. കെ. പ്രദീപ് കുമാർ

തൃശൂര്‍: തൃപ്പൂണിത്തുറ വെടിക്കെട്ട് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികള്‍ കീഴടങ്ങി. വടക്കുംഭാഗം കരയോഗം ഭാരവാഹികളാണ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ വൈകിട്ട് നാലുമണിയോടെ കോടതിയില്‍ ഹാജരാക്കും.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കം ശേഖരിച്ചുവെച്ച കെട്ടിടത്തില്‍ ഫെബ്രുവരി 12-ന് പകല്‍ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. രണ്ടുജീവനുകള്‍ നഷ്ടമായതിന് പുറമേ കോടികളുടെ നഷ്ടമാണ് സ്‌ഫോടനമൂലം പ്രദേശവാസികള്‍ക്ക് ഉണ്ടായത്. വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് കുമാര്‍, സത്യന്‍, രാജേഷ്, രാജീവ് എന്നിവരാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പാലക്കാടുനിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി, അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്.

രണ്ടുവിഭാഗങ്ങളായാണ് ഇവിടെ വെടിക്കെട്ട് നടത്താറുള്ളത്. സ്‌ഫോടനത്തിന് പിന്നാലെ, തലേന്ന് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി എന്ന കണ്ടെത്തലില്‍ തെക്കുംഭാഗം കരയോഗത്തിന്റെ ഭാരവാഹികളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരെക്കൂടാതെ മറ്റ് ഒട്ടനവധിപേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlights: thrippunithura blast main accused surrender in hill palace police station