കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം: ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

വെട്ടേറ്റശേഷം വിഘ്നേഷ് നിലത്തിരിക്കുന്ന ദൃശ്യം | പ്രതി ശോഭക്
വെട്ടേറ്റശേഷം വിഘ്നേഷ് നിലത്തിരിക്കുന്ന ദൃശ്യം | പ്രതി ശോഭക്

ആറ്റിങ്ങൽ: മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു. ഊരുപൊയ്ക മങ്കാട്ടുമൂല രതീഷ് ഭവനിൽ ശോഭക് (ശ്രീക്കുട്ടൻ-20) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഇയാൾക്കൊപ്പം പങ്കെടുത്ത പ്രായപൂർത്തിയാകാത്തയാളെയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ ശോഭക് ലഹരിക്കച്ചവടം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തോന്നയ്ക്കൽ ശ്രീസത്യസായി ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥി ശ്രീകാര്യം സ്വദേശി വിഘ്‌നേഷിനാണ് (19) വെട്ടേറ്റത്.

പഠനം കഴിഞ്ഞ് വീട്ടിലേക്കുപോകാൻ മങ്കാട്ടുമൂല ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് വിഘ്‌നേഷിനെ ആക്രമിച്ചത്. തലയ്ക്കു വെട്ടേറ്റ വിഘ്‌നേഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

കോളേജ് വിദ്യാർഥികൾ മങ്കാട്ടുമൂല ജങ്ഷനിൽ കൂട്ടംകൂടി നിൽക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളായ പ്രതികൾ നേരത്തേ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയിട്ടുള്ളത്.

സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ആറ്റിങ്ങൽ പോലീസ് സംഘം രാത്രിയിൽ തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. ലഹരി ഉപയോഗിക്കാനായി മങ്കാട്ടുമൂലയ്ക്കു സമീപം ക്രിമിനൽസംഘം രഹസ്യകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഈ കേന്ദ്രത്തിലും വെള്ളിയാഴ്ച പോലീസ് സംഘം പരിശോധന നടത്തി.

Content Highlights: A college student was attacked in Mankattumoola, leading to the arrest of Sobhak (20), who has a history of drug-related offenses. The victim, Vighnesh (19), a second-year B.Com student, was attacked while waiting for a bus and is currently receiving treatment for head injuries.