തായ്ലാൻഡ് യാത്ര പതിവ്, ഫാഷൻ ടെക്നോളജിയും നഴ്സിങ്ങും പഠിക്കുന്നെന്ന് മൊഴി; ഭക്ഷണപ്പൊതിയിൽ കഞ്ചാവ്

പ്രതീകാത്മക ചിത്രം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർഥികളിൽനിന്നു പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്
പ്രതീകാത്മക ചിത്രം, തിരുവനന്തപുരം വിമാനത്താവളത്തിൽ വിദ്യാർഥികളിൽനിന്നു പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ്

തിരുവനന്തപുരം: വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വിദ്യാർഥികൾ നേരത്തേയും തായ്‌ലാൻഡ് യാത്ര നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ്. മലപ്പുറം സ്വദേശികളായ മുള്ളൻ ഷഹീദ്(23), മാംബായി ഷഹാന(21) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തുകോടിയോളം വിലമതിക്കുന്ന, 10.6 കിലോ കഞ്ചാവാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.

ബെംഗളൂരുവിലെ കോളേജിൽ ഫാഷൻ ടെക്നോളജിക്കും നഴ്സിങ്ങിനും പഠിക്കുന്നുവെന്നാണ് കസ്റ്റംസിന് ഇവർ നൽകിയ മൊഴി. ഒരു പബ്ബിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും ഒരുമിച്ചാണ് ഇപ്പോൾ താമസിക്കുന്നതെന്നും മൊഴിനൽകിയിട്ടുണ്ട്.

മലപ്പുറം സ്വദേശികളായ ഇവർ തിരുവനന്തപുരത്ത് വിമാനമിറങ്ങേണ്ട സാഹചര്യവും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം വഴി ഇവർ നേരത്തേ കഞ്ചാവ്‌ കടത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. ഭക്ഷണം പൊതിയുന്ന പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. സാധാരണ ഭക്ഷണപ്പൊതികൾ കസ്റ്റംസ് പരിശോധിക്കാറില്ല. പായ്ക്കറ്റുകളുടെ ഭാരം കാരണമാണ് പരിശോധനാ ഉദ്യോഗസ്ഥൻ ശ്രദ്ധിച്ചത്. ഇലക്ട്രിക് സിഗരറ്റുകളാണോ എന്നു സംശയം തോന്നിയാണ് തുറന്നുപരിശോധിക്കാൻ തീരുമാനിച്ചത്. ഇവരിൽനിന്ന് കഞ്ചാവ് കൈപ്പറ്റാൻ പുറത്ത് ഒരു സ്ത്രീയാണ് കാത്തുനിന്നതെന്നും സൂചനയുണ്ട്. തിരുവനന്തപുരമോ തമിഴ്‌നാടോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

റിമാൻഡിലുള്ള പ്രതികളെ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. ഇവർ നേരത്തേയും കഞ്ചാവ് കടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇതാദ്യമായാണ് ഹൈബ്രിഡ് വിഭാഗത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.

Content Highlights: Kerala Students Arrested: 10 Crore Rupees Worth of Hybrid Cannabis Seized at Trivandrum Airport