എൺപതുകാരിയെ കൊന്ന് കായലിൽ താഴ്ത്തിയത് അയൽവാസി; ക്രൂരത സ്വർണവും പണവും കവരാൻ; 50-കാരൻ അറസ്റ്റിൽ

മുതുകുളം (ആലപ്പുഴ): മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കതിൽ തങ്കമ്മ(80)യെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. തങ്കമ്മയുടെ അയൽവാസിയും അകന്ന ബന്ധുവുമായ പ്രകാശൻ (50) ആണ് പിടിയിലായത്. സ്വർണവും പണവും കവരാനായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.
പോലീസ് തന്നെ സംശയിക്കില്ലെന്ന ആത്മവിശ്വാസത്തിൽ കൊലപാതകത്തിന് ശേഷവും ഇയാൾ നാട്ടിൽതന്നെ തങ്ങുകയായിരുന്നു. എസ്.പി.യുടെ മേൽനോട്ടത്തിൽ മൂന്നുസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അയൽവാസിയായ പ്രതിയിലേക്ക് പോലീസ് എത്തിയത്.
മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിച്ചിരുന്നെങ്കിലും തലയുടെ പിന്നിൽ അടിയേറ്റതുപോലുള്ള പരിക്കുണ്ടായിരുന്നു. അടിയേറ്റ് അബോധാവസ്ഥയിലായ തങ്കമ്മയെ ജീവനോടെ കായലിൽ കെട്ടിത്താഴ്ത്തിയതാകാമെന്ന സംശയവും പോലീസിനുണ്ടായിരുന്നു.
തങ്കമ്മയെയും വീടിനെയുംകുറിച്ച് വ്യക്തമായ ധാരണയുള്ള ആളാണ് കൊലപാതകിയെന്നും പോലീസ് ആദ്യമേ സംശയിച്ചിരുന്നു. ഇതുപ്രകാരം നാട്ടുകാരിൽ ചിലരെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്.
ഒറ്റയ്ക്കു താമസിച്ചിരുന്ന തങ്കമ്മയെ തിങ്കളാഴ്ച രാവിലെയാണു കാണാതായത്. കനകക്കുന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആറോടെ ആറാട്ടുപുഴ കിഴക്കേക്കര കീരിക്കാട് ജെട്ടിക്കു സമീപം കായംകുളം കായലിൽ മൃതദേഹം കണ്ടത്. കൈയും കാലും തുണികൊണ്ടു ബന്ധിച്ചും കഴുത്തിൽ കല്ലുകെട്ടിയ നിലയിലുമായിരുന്നു മൃതദേഹം. ദേഹത്തുണ്ടായിരുന്ന ആറു പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.
Content Highlights: 80-year-old Thankamma found dead in Kanakkunnu, Muthukulam., Post-mortem report suggests victim was alive when thrown into the water., Police suspect the motive was robbery., Special investigation team led by SP apprehended the suspect., Authorities believe the perpetrator had prior knowledge of the victim's residence.