ആര്‍ത്തവം കൃത്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചു; യൂട്യൂബ് നോക്കി പ്രസവിച്ച് 15-കാരി, കുഞ്ഞിനെ കൊന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാഗ്പുര്‍ (മഹാരാഷ്ട്ര): യൂട്യൂബ് നോക്കി പ്രസവിച്ച ശേഷം കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന് പതിനഞ്ചുകാരി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം.

സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഉദരത്തില്‍ കുഞ്ഞുള്ള കാര്യം അമ്മയെ ആരോഗ്യപ്രശ്‌നമാണെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടി ഇതുവരെ കഴിഞ്ഞിരുന്നത്. ആര്‍ത്തവം കൃത്യമാണെന്ന് അമ്മയെ തെറ്റിദ്ധരിപ്പിക്കാന്‍ സാനിറ്ററി നാപ്കിനുകളും പെണ്‍കുട്ടി കൈയില്‍ സൂക്ഷിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. 

വീട്ടില്‍ തനിച്ചായിരിക്കേ മാര്‍ച്ച് രണ്ടിനാണ് പ്രസവിച്ചത്. ഉടന്‍തന്നെ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നു. കുഞ്ഞ് കരഞ്ഞതിനാല്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ത്തന്നെ ഒരു പെട്ടിയില്‍ ഒളിപ്പിച്ചു. മാളിലെ ജോലിക്കാരിയായിരുന്ന അമ്മ വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകളുടെ ആരോഗ്യസ്ഥിതി കണ്ട് അന്വേഷിച്ചു.  മുറിയിലെ രക്തക്കറകളും അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തൊട്ടപ്പുറത്ത് മകളെ ക്ഷീണിതയായും കാണപ്പെട്ടു. ആദ്യം ആര്‍ത്തവസംബന്ധിയായ രക്തമാണെന്നൊക്കെപ്പറഞ്ഞ് അമ്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സത്യം തുറന്നുപറഞ്ഞു. ഇതേത്തുടര്‍ന്ന് മകളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടയാളാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി നിരന്തരമായി ഫോണ്‍ ഉപയോഗിച്ചിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഠാക്കൂര്‍ എന്നയാളുമായി ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടു. ഇരുവരും തമ്മില്‍ ചാറ്റിങ്ങും തുടങ്ങി. തുടര്‍ന്ന് നേരിട്ടുകാണണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇരുവരും നേരില്‍ക്കാണുകയും പെണ്‍കുട്ടിയെ യുവാവ് തന്റെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചശേഷമാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

അതേസമയം, ഠാക്കൂറിന്റെ മുഴുവനോ യഥാര്‍ഥമോ ആയ പേരോ വിലാസമോ തുടങ്ങിയുള്ള വിശദാംശങ്ങളൊന്നും പൊലീസിന് നല്‍കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. മെസഞ്ചര്‍, വോയ്‌സ് കോള്‍ എന്നിവ വഴിയാണ് ഠാക്കൂര്‍ പെണ്‍കുട്ടിയുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നത്. ഇയാളുടെ ഫോണ്‍ നമ്പര്‍ പോലും പോലീസിന് ലഭ്യമായിട്ടില്ല. ഇത് കേസന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

അമിതമായ ഫോണ്‍ ഉപയോഗവും അപരിചിതരുമായുള്ള ചാറ്റിങ്ങും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആഴ്ചകള്‍ക്കുമുന്‍പ് മകളുടെ ഫോണ്‍ അമ്മ എറിഞ്ഞുതകര്‍ത്തിരുന്നു. തുടര്‍ന്ന് അമ്മയുടെ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ഉപയോഗ ശേഷം ബ്രൗസിങ് ഹിസ്റ്ററി വരെ ഡിലീറ്റ് ചെയ്ത ശേഷമാണ് അമ്മയ്ക്ക് ഫോണ്‍ തിരികെ നല്‍കാറുള്ളതെന്നും പോലീസ് പറഞ്ഞു.


 

Content Highlights: maharashtra teen delivers at home by watching youTube, strangles newborn