കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

#ന്യൂസ് ഡെസ്ക്
വിജു
വിജു

കൊല്ലം: സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. തക്കല സ്വദേശി വിജുവാണ് പിടിയിലായത്. തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ പിടികൂടിയത്.

മെയ് 24ന് അർദ്ധരാത്രി കൊല്ലം കമ്മിഷണർ ഓഫീസിന് സമീപം കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന രാജേന്ദ്രൻ എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് വാൽപാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് പോലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതിയെ വലയിലാക്കാൻ സാധിച്ചത്.

ഇയാൾ ഒരു സീരിയൽ കില്ലർ ആണോ എന്ന കാര്യത്തിൽ പോലീസിന് ശക്തമായ സംശയമുണ്ട്. ഏപ്രിൽ 19ന് നടന്ന സമാനമായ മറ്റൊരു വയോധികന്റെ കൊലപാതകവുമായും വിജു സുരേഷിന് ബന്ധമുണ്ടെന്നാണ് നിഗമനം. കൊല്ലപ്പെട്ട രണ്ടുപേരും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അനാഥരായ വയോധികരായിരുന്നുവെന്നതും അവരെ കൊലപ്പെടുത്തിയ രീതിയിലുള്ള സമാനതകളുമാണ് ഈ സംശയത്തിന് ആധാരം.

നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇയാളെ കൊല്ലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ആദ്യ കൊലപാതകത്തിലെ പങ്കും തെളിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

Content Highlights: Kollam police arrest Viju, a Tamil Nadu native, for the murder of an elderly man near the Commissioner's office.