20 കാരിയുടെ നില അതീവ ഗുരുതരം; യുവാവ് കസ്റ്റഡിയിൽ; ബലാത്സംഗക്കേസും വധശ്രമവും ചുമത്തി

#സ്വന്തം ലേഖകൻ
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്,ഡി.വൈ.എസ്.പി. വി.ടി. ഷാജൻ
സിസിടിവി ദൃശ്യങ്ങളിൽ നിന്ന്,ഡി.വൈ.എസ്.പി. വി.ടി. ഷാജൻ

കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 20 കാരിയുടെ നില അതീവ​ ​ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തിൽ, തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ യുവതിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. 

യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ​ഗുരുതര വകുപ്പുകൾ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരേ ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജൻ മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ട്. ആരോ​ഗ്യനിലയിൽ ഒന്നും പറയാറായിട്ടില്ല. 

ശനിയാഴ്ച രാത്രി 10.15-ഓടെയാണ് യുവാവ് യുവതിയെ ആക്രമിക്കുന്നത്. ഇയാൾ യുവതിയുടെ വീട്ടിൽ വരികയും ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തതായാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവരും തമ്മിൽ ഒരുവർഷമായി അടുപ്പത്തിലാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ കണ്ടെത്തിയത്.  വീടിന് സമീപത്ത്കൂടെ പോയ ഒരു ബന്ധുവാണ് ഇവരെ അവശനിലയിൽ കണ്ടെത്തിയത്. കൈയിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലായിരുന്നു യുവതി. 

Content Highlights: 20-Year-Old Critically Injured, Man in Custody