മട്ടാഞ്ചേരിയിൽ വൻ രാസലഹരിവേട്ട: രണ്ട് കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

#ന്യൂസ് ഡെസ്ക്

കൊച്ചി: മട്ടാഞ്ചേരിയിൽ വലിയ അളവിൽ രാസലഹരിയുമായി രണ്ടുപേർ പോലീസിന്റെ പിടിയിലായി. ചക്കരയിടുക്കിൽ നിന്ന് അറസ്റ്റിലായ നൗഫൽ, സഫീർ എന്നിവരിൽ നിന്നാണ് എംഡിഎംഎ (MDMA) പിടികൂടിയത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുകാലമായി വ്യാപകമായി മയക്കുമരുന്ന് എത്തിച്ചിരുന്ന ആളാണ് പിടിയിലായ നൗഫൽ എന്ന് പോലീസ് വ്യക്തമാക്കുന്നു.

എറണാകുളത്തു നിന്ന് സഫീറിനെയാണ് ആദ്യം പിടികൂടുന്നത്. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ 15 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. തുടർന്ന് ഡാൻസാഫ് സംഘം സഫീറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നൗഫലിനെ കുറിച്ച് സൂചന ലഭിച്ചത്. തനിക്ക് നൗഫലിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് സഫീർ മൊഴി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ചക്കരയിടുക്കിലുള്ള നൗഫലിന്റെ വാടകവീട്ടിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. വീടിന്റെ ഒന്നാം നിലയിലാണ് നൗഫലും കുടുംബവും താമസിച്ചിരുന്നത്. നൗഫൽ മുൻപും ഇത്തരം മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.

നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറച്ച് എംഡിഎംഎ കണ്ടെത്തുകയുണ്ടായി. തുടർന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയിലധികം വരുന്ന എംഡിഎംഎ പിടികൂടിയത്. ഇതിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തുന്നതിനുള്ള പരിശോധനകൾ തുടരുകയാണ്. നൗഫലിന്റെ വീട്ടിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനകൾ ഇപ്പോഴും പുരോഗമിക്കുകയാണ്.

Content Highlights: Two individuals, Noufal and Safeer, arrested in Mattancherry with MDMA., Over two kilograms of MDMA recovered from a vehicle belonging to the prime accused., Police and DANSAF team conducting ongoing investigations and raids at the accused's residence.