സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി, രണ്ടുപേർ കസ്റ്റഡിയിൽ

എറണാകുളം: കൊച്ചി: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച സുഹൃത്ത് ജിഷ്ണുവിനും പൊള്ളലേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.
പൊള്ളലേറ്റ അരുണും പ്രതിയായ ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലേക്ക് എത്തിയത്. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകശ്രമത്തിലേക്ക് ശ്രമത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം അരുൺ, ജിഷ്ണുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തത് ജിഷ്ണുവിന്റെ അമ്മയായിരുന്നു. സംസാരിക്കുന്നതിനിടെ അരുൺ അമ്മയോട് മോശമായി സംസാരിച്ചു എന്നാണ് ആരോപണം. ഇതിനെത്തുടർന്ന് ജിഷ്ണു സുഹൃത്തുക്കളെയും കൂട്ടി ബുധനാഴ്ച അർധരാത്രിയോടെ അരുണിന്റെ വീട്ടിലെത്തി.
അവിടെവെച്ച് നടന്ന വാക്കുതർക്കത്തിന് പിന്നാലെ ജിഷ്ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റ അരുൺ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തീകൊളുത്തുന്നതിനിടെ പ്രതിയായ ജിഷ്ണുവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തിൽ പിറവം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ നാല് പേർ പ്രതികളാണെന്ന് പിറവം പോലീസ് അറിയിച്ചു. ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
Content Highlights: A dispute between friends in Piravom led to an attempted murder where Arun (31) was severely burned after being doused with petrol by his friend Jishnu. The incident was triggered by a verbal altercation, allegedly due to Arun speaking disrespectfully to Jishnu's mother over the phone.