ഇലന്തൂരില്‍ കൊല്ലപ്പെട്ടത് പത്മയും റോസ്‌ലിയുമെന്ന് ഉറപ്പിച്ചു; മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കിരയായത് തമിഴ്‌നാട് സ്വദേശി പത്മയും കാലടിയിൽ താമസിച്ചിരുന്ന റോസ്‌ലിയുമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മൃതദേഹഭാഗങ്ങൾ കൊല്ലപ്പെട്ടതായി കണ്ടെത്തിയവരുടേത് തന്നെയെന്ന് ഉറപ്പിച്ചത്.
ഡി.എൻ.എ. ഫലം അന്വേഷണ സംഘത്തിന് ശനിയാഴ്ച കിട്ടും. റിപ്പോർട്ട് കിട്ടിയാലുടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. ഇലന്തൂരിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‍ലിയുടെ മൃതദേഹം പല ഭാഗങ്ങളാക്കിയിരുന്നില്ല. ലഭിച്ചവയിൽ മറ്റാരുടെയെങ്കിലും മൃതദേഹ ഭാഗങ്ങളുണ്ടോയെന്ന സംശയം പോലീസിനുണ്ടായിരുന്നു. എന്നാൽ ഡി.എൻ.എ. ഫലം വന്നതോടെ മറ്റാരേയും നരബലി സംഘം ഇലന്തൂരിൽ കുഴിച്ചിട്ടിട്ടില്ലെന്ന് ഉറപ്പിക്കാം.
ഏതാണ്ട് ഒരു മാസം മുമ്പാണ് മൃതദേഹഭാഗങ്ങളുടെ ഡി.എൻ.എ. പരിശോധനയ്ക്കയച്ചത്.
Content Highlights: elanthoor human sacrifice padma roslin dna report