കർണാടകയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ്. ഞായറാഴ്ച അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബിഹാർ സ്വദേശിയായ നിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് കടുത്ത പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചത്.

പോലീസ് പിടിയിലായതിന് പിന്നാലെ ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നെന്നും ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. 

ബിഹാറിലെ പട്നയിൽ നിന്നുള്ളയാളാണ് പ്രതി. പ്രതിയുടെ താമസസ്ഥലത്ത് തിരിച്ചറിലിനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പോലീസുകാരെ ആക്രമിച്ചതെന്ന് ഹുബ്ബള്ളി പോലീസ് മേധാവി ശശി കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 

കൊപ്പൽ ജില്ലയിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം. കുട്ടിയുടെ അമ്മ വീട്ടു ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കു പോകുമ്പോൾ മകളേയും അമ്മ കൂടെക്കൊണ്ടുപോയിരുന്നു. ഞായറാഴ്ച ജോലിസ്ഥലത്ത് നിന്നാണ് കുട്ടിയെ കാണാകുന്നത്. തുടർന്ന് കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തി. ഇതിനിടെയാണ് തൊട്ടടുത്തുള്ള കെട്ടിടത്തിലെ കുളിമുറിയുടെ ഷീറ്റിനിടയിലായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രദേശത്തെ സിസിടിവികളക്കം പോലീസ് പരിശോധന നടത്തി. പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വൈദ്യപരിശോധനയും മറ്റും നടന്നുവരുന്നതിനിടെയാണ് പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചത്.

Content Highlights: accused in 5 year old girls kidnapping and murder case killed in encounter in Karnataka