മദ്യപാനത്തിനിടെ തര്‍ക്കം; കൊല്ലത്ത് 58-കാരനെ തലയ്ക്കടിച്ച് കൊന്നു, തല റോഡിൽ ഇടിച്ചു; പ്രതിക്കായി തിരച്ചിൽ

പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊല്ലം: കൊല്ലം കടയ്ക്കലില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ 58-കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ആനപ്പാറ സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്. പ്രതി രാജു ഒളിവിലാണ്. ഞായറാഴ്ചയായിരുന്നു സംഭവം.

സമീപവാസികളാണ് കൂലിപ്പണിക്കാരനായ ശശിയും കെട്ടിടനിര്‍മാണത്തൊഴിലാളിയായ രാജുവും. മദ്യപാനത്തിനിടെ രാജുവും ശശിയും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന തേക്കിന്റെ തടി ഉപയോഗിച്ച് രാജു ശശിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ശശിയുടെ തല റോഡിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് രാജു സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരാണ് രക്തംവാര്‍ന്ന നിലയില്‍ ശശിയെ കണ്ടെത്തിയത്. ആദ്യം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിൽ ശശിയെ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽവെച്ച് മരണം സംഭവിക്കുകയായിരുന്നു. ഫോറന്‍സിക് സംഘം പ്രദേശത്ത് പരിശോധന നടത്തി. രാജുവിനെ കണ്ടെത്താൻ കടയ്ക്കല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: A 58 Year old have been killed as an Argument broke out during Liqour Consumption