15വർഷമായ സർക്കാർ വാഹനങ്ങൾ പൊളിക്കൽ; കേന്ദ്ര നിർദേശം അട്ടിമറിക്കാൻ നീക്കങ്ങളുമായി കേരളം

തിരുവനന്തപുരം: 15 വർഷംകഴിഞ്ഞ സർക്കാർവാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്ര നിബന്ധന മറികടക്കാൻ സർക്കാർവാഹനങ്ങളുടെ രജിസ്ട്രേഷനിൽ മാറ്റംവരുത്താൻ മോട്ടോർ വാഹനവകുപ്പ്. കാലാവധികഴിയുന്ന സർക്കാർ വാഹനങ്ങളുടെ രജിസ്ട്രേഷൻ 'വാഹൻ' സോഫ്റ്റ്വേർ റദ്ദാക്കാറുണ്ട്. ഇതൊഴിവാക്കാൻ സോഫ്റ്റ്വേറിൽ 'സർക്കാർ വക' എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് മാറ്റി 'മറ്റുവിഭാഗം' (അദേഴ്സ്) എന്നാക്കാനാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശം.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ സ്വീകരിച്ച വാഹന പൊളിക്കൽ നയത്തിന്റെ ആദ്യഘട്ടമായിട്ടാണ് 15 വർഷം കഴിഞ്ഞ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. 5500 സർക്കാർവാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദായിരുന്നു. ഇവ അഞ്ചുവർഷം കൂടി ഉപയോഗിക്കാൻ അനുമതിനൽകി സംസ്ഥാനസർക്കാർ കഴിഞ്ഞമാസം ഉത്തരവ് ഇറക്കിയെങ്കിലും 'വാഹൻ' സോഫ്റ്റ്വേറിൽ ഇവയുടെ രജിസ്ട്രേഷൻ പുതുക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തയ്യാറായില്ല.
ഇതേത്തുടർന്ന് കാലാവധികഴിഞ്ഞ സർക്കാർവാഹനങ്ങളുടെ രജിസ്ട്രേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തി പുതുക്കിനൽകാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസുകളിൽ വകുപ്പുമേധാവികൾ അപേക്ഷ നൽകണം. സ്റ്റേറ്റ് ഇൻഷുറൻസിനോട് ഇൻഷുറൻസ് പരിരക്ഷ നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ഇങ്ങനെ ആയിരത്തിലധികം ബസുകൾ ഓടിക്കുന്നുണ്ട്.
രണ്ടുവർഷത്തിലേറെയായി ഉപയോഗിക്കാത്ത മിക്ക വാഹനങ്ങളും നാശോന്മുഖമാണ്. നന്നാക്കിയെടുക്കുക ഭാരിച്ച ചെലവാണ്. അറ്റകുറ്റപ്പണിക്കുള്ള തുക നിശ്ചയിച്ച് ഓഫീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരാൻ കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും. പഴയ വാഹനങ്ങൾ ഉപേക്ഷിച്ചതിനുള്ള കേന്ദ്രസർക്കാർ സഹായധനമായി 100 കോടി രൂപ സംസ്ഥാനം വാങ്ങിയിരുന്നു. ഇതിനുശേഷമാണ് പഴയവാഹനങ്ങൾ വീണ്ടും ഉപയോഗിക്കാൻ തീരുമാനിച്ചത്.
Content Highlights: MVD plans to change vehicle category from 'Government' to 'Others' in Vahan software., Bypassing the 15-year scrapping mandate for over 5,500 government vehicles., Special permission granted to renew registrations manually at regional offices., Contradiction between receiving ₹100 crore central aid for scrapping and extending old vehicle life.