കേരളത്തിലെ പുതിയ ഹൈവേകളിൽ ഇലക്ട്രിക് വാഹന ചാർജിങ്ങുകൾ നിറയും; 63 കോടി ഗ്രാന്റ് അനുവദിച്ച് കേന്ദ്രം

പയ്യന്നൂർ: കേരളത്തിലെ ദേശീയപാതയിലും നഗരങ്ങളിലുമായി 219 ഇ-വാഹന ചാർജിങ് സ്റ്റേഷന് കേന്ദ്രാനുമതി. കേന്ദ്ര ഘനവ്യവസായ മന്ത്രാലയം ഇതിനായി 63.12 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. 335 ചാർജറുകളാണ് സ്ഥാപിക്കുക.
സംസ്ഥാന വൈദ്യുതി ബോർഡിനാണ് മേൽനോട്ടം. പി.എം-ഇ ഡ്രൈവ് (പ്രധാനമന്ത്രി ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നവേറ്റീവ് വെഹിക്കിൾ എൻഹാൻസ്മെന്റ്) എന്ന പദ്ധതിയിലാണ് ചാർജിങ് സ്റ്റേഷൻ വരുന്നത്. കേരളത്തിൽ ആകെ 270 സ്റ്റേഷനുകൾക്കാണ് സംസ്ഥാനം അനുമതി തേടിയിരുന്നത്. ഇതിൽ 147 എണ്ണം ദേശീയപാതകളിലാണ്.
സർക്കാർ ഭൂമിയിലും കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി., ബി.എസ്.എൻ.എൽ. തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്തുമാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ടെൻഡർ ഉടൻ വിളിക്കുമെന്ന് കെ.എസ്.ഇ.ബിയുടെ പുനരുപയോഗ ഊർജവിഭാഗം (റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്‌സ്-റീസ്) അധികൃതർ പറഞ്ഞു.
120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സ്റ്റേഷനുകളായിരിക്കും വരിക. ഇരുചക്രവാഹനം, കാർ, ട്രക്ക് ഉൾപ്പെടെ ഇതിൽ ചാർജ് ചെയ്യാം. 15 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ളതാണ് സ്റ്റേഷന്റെ അടിസ്ഥാന വലുപ്പം. നിലവിൽ മറ്റിടങ്ങളിൽ കെ.എസ്.ഇ.ബി. സ്ഥാപിച്ച ചാർജിങ് സ്റ്റേഷനുകളുടെ ശേഷി 30-60 കിലോവാട്ട് ആണ്. അതിനാൽ ചാർജിങ് ശേഷി കുറവാണ്
തിരുവനന്തപുരം വൈദ്യുതിഭവനം, കെൽട്രോൺ ഹൗസ്, ആലുവ കെ.എസ്.ആർ.ടി.സി., 33 കെ.വി. സബ്സ്റ്റേഷൻ കണ്ണൂർ, ബി.എസ്.എൻ.എൽ. മലപ്പുറം, കെ.ടി.ഡി.സി. കോവളം, കൊച്ചിൻ ഡിവലപ്മെന്റ് അതോറിറ്റി ലാൻഡ് എറണാകുളം, ട്രാവൻകൂർ ടൈറ്റാനിയം, കാഞ്ഞങ്ങാട് സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ, ബി.എസ്.എൻ.എൽ. ഉദുമ ഉൾപ്പെടെ 219 ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ സ്ഥലം ഏറെക്കുറെ നിർണയിച്ചിട്ടുണ്ട്.
Content Highlights: Approval for 219 high-speed EV charging stations across Kerala., ₹63.12 crore grant sanctioned under the PM E-Drive scheme., Implementation of 120kW and 240kW high-speed charging technology., Stations to be established on government and public sector land., Focus on enhancing national highway charging infrastructure by 2026.