അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം രൂക്ഷമാകും; വില 300 കടക്കും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: K. Aboobacker/Mathrubhumi
പ്രതീകാത്മക ചിത്രം | Photo: K. Aboobacker/Mathrubhumi

കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബ്ബർക്ഷാമം തുടരുമെന്ന സൂചന നൽകി പ്രമുഖ ഉത്പാദകരാജ്യങ്ങൾ. എന്നാൽ, അതിന് ആനുപാതികമായി വിലയിൽ വർധനയില്ലെന്നതാണ് കർഷകരുടെ ആശങ്ക. വില 350 എത്തിയേക്കുമെന്ന ലോകബാങ്ക് കമ്മോഡിറ്റി ഗ്രൂപ്പിന്റെ പ്രവചനം നിലനിൽക്കുമ്പോഴും പല ഘടകങ്ങൾ ചേർന്ന് വിലക്കയറ്റത്തെ ചെറുക്കുന്നുണ്ട്. അതേസമയം തുടർച്ചയായി വില 250 രൂപ പിന്നിട്ട് നിൽക്കുന്നതിനാൽ ടയർ കമ്പനികൾ വിലകൂട്ടാൻ ഒരുങ്ങുകയാണ്.

തായ്‍ലാൻഡ്‌, ഇൻഡോനീഷ്യ, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കാലാവസ്ഥാമാറ്റം മൂലമുള്ള കടുത്തമഴ ടാപ്പിങ്ങിനെ ബാധിച്ചിരുന്നു. മിക്കയിടത്തും മരങ്ങൾക്ക് ഫംഗസ് രോഗബാധ ശക്തമായി തുടരുകയാണ്. തായ്‍ലാൻഡിൽ കയറ്റുമതിയിൽ 13 ശതമാനത്തിന്റെ ഇടിവുണ്ടായി. ലാറ്റക്സിൽ 13 ശതമാനവും. മലേഷ്യയിലും ഇൻഡോനീഷ്യയിലും 17 ശതമാനമാണ് ഇൗ പാദത്തിൽ കയറ്റുമതി ഇടിവ്. 2021-ൽ 3.78 ദശലക്ഷം ഹെക്ടറായിരുന്ന കൃഷി ഇപ്പോൾ 3.13 ആയി കുറഞ്ഞിട്ടുണ്ട്. എണ്ണപ്പനകൃഷിയിലേക്ക് വ്യാപകമായി ഭൂമി മാറ്റുന്നുണ്ട്. 3.58 ദശലക്ഷം ടണ്ണിൽനിന്ന് ഉത്പാദനം 2.08 ദശലക്ഷം ടണ്ണായും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം അഞ്ചരലക്ഷം ടണ്ണാണ്. വടക്കുകിഴക്കൻ കൃഷി രണ്ട് ലക്ഷം ഹെക്ടറിലേക്ക് വ്യാപിച്ചതുമാത്രമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടം.

ചരക്കിൽ ഇടിവുവന്നതിന് ആനുപാതികമായി വിലയിൽ വർധന ഉണ്ടായില്ല. രണ്ട് മാസം മുമ്പ് ബാങ്കോക്കിൽ 307 രൂപ വരെ വിലവന്നശേഷം പിന്നീട് ഇടിഞ്ഞു. ഇന്ത്യയിൽ തദ്ദേശീയവില 290-നുസമീപം നിന്നശേഷം വീണ്ടും 270-ന് സമീപത്തേക്ക് ഇറങ്ങി. യുദ്ധവും ചരക്കുനീക്കവും കണക്കിലെടുത്ത് ടയർ കമ്പനികൾ വൻതോതിൽ ചരക്ക് നേരത്തേ തന്നെ ശേഖരിച്ച് വെച്ചിട്ടുള്ളതാണ് വിപണിയിൽ തിരക്കിട്ട വ്യാപാരം കുറച്ചത്. ജാഗ്രതയോടെയാണ് അവർ വാങ്ങൽ നടത്തുന്നത്. എത്ര ചെറുത്താലും വില 300 കടന്ന് മുന്നോട്ട് പോകുമെന്ന് തന്നെയാണ് ഉത്പാദകരാജ്യങ്ങൾ കണക്കാക്കുന്നത്. ആ വില നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കർഷകർ കാലാവസ്ഥാമാറ്റത്തെ ചെറുത്ത് ടാപ്പിങ് തുടരണമെന്നാണ് ബോർഡ് നിർദേശം നൽകിയിട്ടുള്ളത്.

വാഹനവിപണിയിലെ മുന്നേറ്റം ടയർ കമ്പനികൾക്ക് നേട്ടമായി. ഇൗ പാദം 16 ശതമാനം വർധനയാണ് അവർക്ക് കയറ്റുമതിയിൽ കിട്ടിയത്. സെപ്റ്റംബറിൽ വില കൂട്ടുമെന്ന് പല കമ്പനികളും പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്കുവില കൂടിയത്, ചരക്കുനീക്കം ചെലവേറിയത് എന്നിവയാണ് കാരണമായി പറഞ്ഞത്.

Content Highlights: International rubber shortage is intensifying due to climate change and fungal diseases in major producing countries. Global production has dropped significantly as lands shift to oil palm cultivation.