ചാരുംമൂട് : നൂറനാട് ലെപ്രസി സാനറ്റോറിയം ആശുപത്രിയിൽ കോവിഡ്ചികിത്സാകേന്ദ്രം സജ്ജമാകുന്നു. സാനറ്റോറിയം അന്തേവാസിയായ സ്ത്രീക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാഭരണകൂടത്തിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും നടപടി. അന്തേവാസികളുടെ സുരക്ഷയ്ക്കായുള്ള ജാഗ്രതാനപടികൾക്ക് കളക്ടർ, ഡി.എം.ഒ. എന്നിവർ പ്രത്യേകശ്രദ്ധയാണ് കൈക്കൊണ്ടിട്ടുള്ളത്.
അന്തേവാസികൾക്ക് കോവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായാൽ സാനറ്റോറിയം ആശുപത്രിയിൽത്തന്നെ അവർക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ആർ.രാജേഷ് എം.എൽ.എ. കളക്ടറുടെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
കോവിഡ്ബാധിച്ച 75കാരിയായ അന്തേവാസി ഇപ്പോൾ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ള 51പേർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തിയതിന്റെഫലം വന്നിട്ടില്ല. സമ്പർക്കപ്പട്ടികയിലുള്ള 63പേരാണ് ക്വാറന്റീനിൽ കഴിയുന്നത്.
സ്ത്രീകളും പുരുഷൻമാരുമടക്കം 112 അന്തേവാസികളാണ് സാനറ്റോറിയത്തിൽ ഉള്ളത്. പ്രായാധിക്യവും അംഗവൈകല്യവുമുള്ളവരാണ് അധികവും. കോവിഡ് പരിശോധനാഫലംവരുമ്പോൾ ആർക്കെങ്കിലും രോഗംസ്ഥിരീകരിച്ചാൽ ചികിത്സ സുഗമമാക്കാനാണ് സാനട്ടോറിയത്തിൽത്തന്നെ ചികിത്സാസൗകര്യമൊരുക്കുന്നത്. ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി സൂപ്രണ്ട് ഡോ.പി.വി.വിദ്യ പറഞ്ഞു.
പാലമേൽ പഞ്ചായത്തിലുള്ള 52കാരനും വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഇദ്ദേഹത്തിന്റെമകൻ ഉൾപ്പെടെ സമ്പർക്കപ്പട്ടികയിലുള്ള 16പേരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്.