ചാലക്കുടിയിലെ വ്യാപാരകേന്ദ്രത്തിൽ രാത്രിയിൽ ചക്ക കയറ്റിയപ്പോൾ
ചാലക്കുടി: സീസണായതോടെ ചാലക്കുടിയില്‍ ചക്ക വിപണി സജീവമായി. ഉത്തരേന്ത്യയിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ചക്ക കയറ്റിപ്പോകുന്നത്. ഉത്തരേന്ത്യയില്‍നിന്ന് ലോഡിറക്കി മടക്കംപോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ പ്രതിദിനം നൂറുകണക്കിന് ചക്കകളാണ് ചാലക്കുടിയിലെ വിപണിയില്‍നിന്ന് കയറ്റിപ്പോകുന്നത്.
ദില്ലി, മുംബൈ, കൊല്‍ക്കൊത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ചക്കയ്ക്ക് കൂടുതല്‍ ആവശ്യക്കാരെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ആദ്യമൊക്കെ തമിഴ്‌നാട്ടിലേക്കും ആന്ധ്രയിലേക്കുമാണ് ചക്കലോറികള്‍ പോയിരുന്നത്. രാത്രിയും പകലും ചക്ക കയറ്റിറക്ക് സജീവമാണ്. കോവിഡ് കാലമായിരുന്നതിനാല്‍ കഴിഞ്ഞ സീസണില്‍ വലിയ നഷ്ടമാണ് ഉണ്ടായത്.കഴിഞ്ഞ വര്‍ഷം സീസണ്‍ ആരംഭിച്ചപ്പോഴാണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. അതിനാല്‍ കാര്യമായി ലോഡുകള്‍ കയറ്റി അയയ്ക്കാന്‍ പറ്റിയില്ല. ഇതുമൂലം വലിയ നഷ്ടം സംഭവിച്ചു.
നേരത്തെ അഡ്വാന്‍സ് കൊടുത്ത പറമ്പുകളിലെ പ്ലാവുകളിലെ ഫലങ്ങള്‍ പാഴായി. ഇത്തവണ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ഈ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.ഏജന്റുമാര്‍ വഴിയാണ് ചക്ക ചാലക്കുടിയില്‍ എത്തുന്നത്. വടക്കെ ഇന്ത്യയിലേക്ക് കയറ്റി വിടുന്നതിനും ഏജന്റുമാര്‍ എത്തുന്നു. ഇടിയന്‍ ചക്കയ്ക്കാണ് വിപണിയില്‍ ഏറെ പ്രിയം.
മെടഞ്ഞ ഓലക്കീറുകള്‍ ലോറികളില്‍ ഉയരത്തില്‍ നിരത്തി അവയ്ക്കിടയില്‍ വാഴയില വെച്ച്, ഐസ്‌കട്ട പാകിയാണ് ചക്ക പാക്ക് ചെയ്യുന്നത്. ദിവസങ്ങളെടുത്ത് അവിടെയെത്തുമ്പോള്‍ ചക്ക ഫ്രഷായി ഇരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. സീസണ്‍ ശക്തമാകുന്നതോടെ പഴുത്ത ചക്കയും വന്‍തോതില്‍ കയറ്റിവിടും.
Content Highlights: With the onset of the season, the jackfruit market in Chalakudy became active
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..