വൈവിധ്യങ്ങൾ വിളയിച്ച് അൻവർ ഹാജി
പെരിങ്ങോം: പഴങ്ങളുടെ രുചിഭേദങ്ങള്‍ ആസ്വദിക്കാം ഇല്ലിക്കല്‍ അന്‍വര്‍ ഹാജിയുടെ വീട്ടിലെത്തിയാല്‍. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ അരവഞ്ചാലിലെ വീടായ കെ.ബി.എ. മഹലിനോട് ചേര്‍ന്ന ഒരേക്കറിലുള്ളത് നൂറിലേറെ ഇനം ഫലവൃക്ഷങ്ങളും അതിലേറെ ഇനം ഔഷധ സസ്യങ്ങളും. പശുക്കളും കോഴികളും താറാവുകളുമായി സംയോജിത കൃഷിരീതിയാണ് 49-കാരനായ അന്‍വര്‍ അവലംബിക്കുന്നത്. പാറപ്രദേശമായ ഇവിടം 750-ഓളം ലോഡ് മണ്ണിട്ട് കൃഷിയോഗ്യമാക്കുകയായിരുന്നു.
വീട്ടില്‍നിന്ന് നാല് കിലോമീറ്റര്‍ മാറി, ആലപ്പടമ്പിലെ ആറേക്കറില്‍ തെങ്ങും കവുങ്ങും റബ്ബറും കുരുമുളകും കശുവണ്ടിയും വിവിധതരം മാവുകളും ഉള്‍പ്പെടെ മിക്കയിനങ്ങളും കൃഷിചെയ്യുന്നു.
തായ്ലാന്ഡ് പിങ്ക്, ബ്രസീലിയന്‍ പേര, ജപ്പാന് പേര, ചൈനീസ് പേര, നാടന്‍ ഇനങ്ങള്‍ ഉള്‍പ്പെടെ എട്ടിനം പേരകള്‍ വീട്ടില്‍ കായ്ച്ചുനില്‍പ്പുണ്ട്. തായ്ലാന്ഡ് റെഡ്, ഗ്രീന്‍, വൈറ്റ്, നാടന്‍ ഇനങ്ങളുള്‍പ്പെടെയുള്ള ചാമ്പകളുമുണ്ട്. തായ്ലാന്ഡ് റെഡ്, വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി, ഗംലെസ് പ്ലാവ് (വെണിഞ്ഞീരില്ലാത്തത്), തേന്‍വരിക്ക, മുട്ടന്‍വരിക്ക തുടങ്ങിയ പ്ലാവിനങ്ങളുണ്ട്. സ്വന്തമായി ബഡ്ചെയ്ത പ്രത്യേക നാടന്‍ ഇനവും പുറംതോട് ചുവപ്പുനിറമുള്ള ഇനവുമുണ്ട്.
സ്കൂള്‍ ബോയ്, എന്‍. 18, മഞ്ഞ റംബൂട്ടാനുകള്‍, പാക്കിസ്താന്, ബ്രസീലിയന്‍, നാടന്‍ മള്‍ബറികള്‍, വൈറ്റ്, ബ്ലേക്ക്, സീഡ്ലെസ്, നാടന്‍ ഞാവലുകള്‍ എന്നിവയെല്ലാം വേറിട്ട രുചികള്‍ പകരുന്നു. ചെറുനാരങ്ങ, ബബ്ലൂസ്, സീഡ്ലെസ് നാരങ്ങ, ബുഷ് ഓറഞ്ച്, ബംഗാളില്‍നിന്നുള്ള ചുവപ്പ് നാരങ്ങ, മാതളനാരങ്ങ, ഗണപതി നാരങ്ങ എന്നിവയും നിറയെ കായ്ഫലം നല്‍കുന്നുണ്ട്.
നിലക്കടലയുടെ രുചിയുള്ള പീനട്ട് ബട്ടര്‍ഫ്രൂട്ട്, മധ്യ അമേരിക്കയില്‍നിന്നുള്ള മില്‍ക്ക്ഫ്രൂട്ട്, ജബോട്ടിക്കാവ (ബ്രസീലിയന്‍ മരമുന്തിരി), കേരളത്തില്‍ ട്രെന്ഡായിമാറുന്ന അബിയു, ബട്ടര്‍, മൂട്ടിപ്പഴം, കഴിച്ചാല്‍ വിയര്പ്പിനുള്പ്പെടെ സുഗന്ധമുണ്ടാകുന്ന ഇന്‍ഡൊനീഷ്യന്‍ പഴച്ചെടിയായ കെപ്പല്‍, ബറാബ, ഡ്രാഗണ്‍ ഫ്രൂട്ട് എന്നിവയെല്ലാം വൈവിധ്യമാര്‍ന്ന കാഴ്ചപകരുന്നു. മധുരംകൊല്ലി എന്ന ഔഷധസസ്യം കഴിച്ചാല്‍ തുടര്‍ന്ന് കഴിക്കുന്ന മധുരമുള്ള ഇനങ്ങള്ക്കൊന്നും മധുരമുണ്ടാകില്ല. മിറാക്കിള്‍ ഫ്രൂട്ട് കഴിച്ചശേഷം രുചിക്കുന്ന ഏത് പുളിയുള്ള പഴത്തിനും മധുരമുണ്ടാകും. ഈ മധുരം രണ്ട് മണിക്കൂര്‍വരെ നീളും.
പലയിടങ്ങളില്‍ യാത്രചെയ്തും ഓണ്ലൈനായുമൊക്കെയാണ് വിദേശിയും സ്വദേശിയുമായ പഴച്ചെടികള്‍ അന്‍വര്‍ ശേഖരിക്കുന്നത്.
കസ്തൂരി മഞ്ഞള്‍, കാട്ടുമഞ്ഞള്‍, കരിമഞ്ഞള്‍, നാടന്‍ മഞ്ഞള്‍, നീലക്കൂവ, മഞ്ഞക്കൂവ, കരിഇഞ്ചി, ചുവന്ന ഇഞ്ചി, മലയിഞ്ചി, പനിക്കുറുക്ക, ചുമക്കുറുക്ക തുടങ്ങി നൂറിലേറെ ഇനം ഔഷധസസ്യങ്ങളുണ്ട്. ഭാര്യ ടി.പി. സാറയും മക്കളായ അബൂബക്കര്‍ അന്‍വര്‍, അന്‍ഫാസ് അന്‍വര്‍, മുസൈന എന്നിവരും കൃഷിയില്‍ സജീവമായുണ്ട്.
Content Highlights: anwar haji, farmer grows variety of fruit plants, one acre land, peringom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..