സുനിൽകുമാർ അഘോനി ബോറ നെൽക്കതിരുമായി
കോഴിക്കോട്: പച്ചവെള്ളത്തിലിട്ടാല്‍ അരി ചോറായിമാറുന്ന നെല്ലിനം കേരളത്തിലും വിളയിച്ച് കര്ഷകന്. ചാത്തമംഗലം വെള്ളന്നൂരിലെ കരിക്കിനാരി സുനില്‍കുമാറാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രചാരത്തിലുള്ള അഘോനി ബോറ നെല്ല് വിജയകരമായി കൃഷിചെയ്തത്.
'റെഡി ടു ഈറ്റ് റൈസ്' എന്നാണ് അഘോനി ബോറ അറിയപ്പെടുന്നത്. മുക്കാല്‍മണിക്കൂര്‍ പച്ചവെള്ളത്തിലിട്ടാല്‍ അരി ചോറായി മാറും. ചൂടുവെള്ളത്തിലാണെങ്കില്‍ കാല്‍മണിക്കൂര്‍ മതി. അതുകൊണ്ട് യാത്രകളിലും മറ്റും വളരെ ഉപകാരപ്രദമാണ് ഈ നെല്ലിനം.
ഒരു കൃഷി ഓഫീസര്‍ സാമൂഹികമാധ്യമത്തിലിട്ട പോസ്റ്റില്‍നിന്നാണ് അഘോനി ബോറയെക്കുറിച്ച് സുനില്‍ കേള്‍ക്കുന്നത്. തുടര്‍ന്ന് വിത്ത് സമ്പാദിക്കാന്‍ ശ്രമം തുടങ്ങി. അസമില്‍ ജോലിചെയ്യുന്ന ബന്ധു ഒരു വര്‍ഷംമുമ്പ് വിത്ത് അയച്ചുകൊടുത്തു. ലോക്ഡൗണില്‍ കുടുങ്ങി നാട്ടിലെത്തുമ്പോഴേക്കും കുറെ വിത്ത് നശിച്ചിരുന്നു. ബാക്കിയുള്ളത് മുളപ്പിച്ച് കൃഷിയിറക്കി. വെള്ളപ്പൊക്കത്തിലും കുറെ നശിച്ചുപോയി. അവശേഷിച്ച നെല്ലില്‍നിന്നുള്ള വിത്ത് പിന്നീട് കൃഷിക്കുപയോഗിച്ചു.
കീടനാശിനിയോ രാസവളമോ പ്രയോഗിക്കാതെവേണം അഘോനി ബോറ കൃഷിചെയ്യാനെന്ന് സുനില്‍ പറയുന്നു. വേവിക്കാതെ കഴിക്കുന്നതിനാല്‍ കീടനാശിനിയുടെ അംശം നെല്ലിലുണ്ടാകുമെന്നതിനാലാണിത്. കെ.എസ്.ആര്.ടി.സി. കണ്ടക്ടറായ സുനില്‍ ചെറുപ്പംമുതല്‍ കാര്‍ഷികരംഗത്തുണ്ട്. രക്തശാലി, നവര, ചെമ്പാവ് തുടങ്ങിയ നെല്ലിനങ്ങള്‍ കൃഷിചെയ്യാറുണ്ട്. ആവശ്യത്തിന് വിത്തായിക്കഴിഞ്ഞാല്‍ അഘോനി ബോറ താത്പര്യമുള്ളവര്‍ക്ക് വിതരണം ചെയ്യുമെന്ന് സുനില്‍ വ്യക്തമാക്കി.
തണുപ്പുള്ള പ്രദേശങ്ങളിലാണ് അഘോനി ബോറ സാധാരണ വളരാറുള്ളത്. എന്നാല്‍, കട്ടക്കിലെ സെന്റര്‍ ഫോര്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ കഴിയുന്ന അഘോനി ബോറ വികസിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..