പ്രതീകാത്മത ചിത്രം | ഫോട്ടോ : മാതൃഭൂമി
ശാസ്താംകോട്ട: നാട്ടിന്‍പുറത്തുകാരുടെ ഇഷ്ടവിഭവമായ മരച്ചീനി കിട്ടാക്കനിയാകുന്നു. ലഭ്യത കുറഞ്ഞതോടെ മരച്ചീനിവില ഓരോ ദിവസവും വര്‍ധിക്കുകയാണ്. അടുത്തസമയംവരെ 20 രൂപയായിരുന്ന ചീനിക്ക് കിലോഗ്രാമിന് 35 മുതല്‍ 40 വരെ രൂപയായിരുന്നു ബുധനാഴ്ചത്തെ വില. അതായത് നാട്ടിന്‍പുറത്തെ ഒരു തൂക്കത്തിന് (രണ്ടുകിലോ) 70 രൂപയായി വര്‍ധിച്ചു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 60 രൂപയില്‍ കൂടുതല്‍ വില ഉയര്‍ന്നിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വില ഉയര്‍ന്നതോടെ കച്ചവടവും കുറഞ്ഞു. നിലവില്‍ ചീനിക്കൃഷിയുള്ളവര്‍ക്ക് ചാകരയുമായി. മരച്ചീനിക്കര്‍ഷകരെ അന്വേഷിച്ച് കിഴക്കന്‍ ഗ്രാമങ്ങളിലേക്ക് വ്യാപാരികള്‍ ഓടുകയാണ്. അവിടെ കൃഷിചെയ്തിരുന്ന പാടങ്ങള്‍ പലതും തരിശായിക്കിടക്കുകയാണ്.
മഴയും വെള്ളപ്പൊക്കവും കൃഷിയെ തകര്‍ത്തു
തിമിര്‍ത്തുപെയ്ത കാലവര്‍ഷവും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മരച്ചീനിക്കര്‍ഷകരുടെ നട്ടെല്ലൊടിച്ചു. ഇത്തവണ ഒക്ടോബര്‍വരെ ശക്തമായ മഴ നീണ്ടുനിന്നു. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിയാണ് വെള്ളം കെട്ടിനിന്നു നശിച്ചത്. പാകമാകാത്ത ചീനി കിലോയ്ക്ക് ആറുരൂപയ്ക്കുവരെ വില്‍ക്കേണ്ടിവന്നു.
അടുത്തകാലത്തായി വയലുകളില്‍ പണകോരിയുള്ള മരച്ചീനിക്കൃഷിയാണ് വ്യാപകമായി നടക്കുന്നത്. അതിനാല്‍ ചെറിയ വെള്ളക്കെട്ടുകള്‍പോലും കൃഷിനാശത്തിനിടയാക്കുകയാണ്. ഈ വര്‍ഷം മരച്ചീനി ഉത്പാദനത്തില്‍ നാല്‍പ്പത് ശതമാനത്തോളം ഇടിവാണുണ്ടായിരിക്കുന്നതെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിലിയിടിവ് കര്‍ഷകരെ പിന്നോട്ടടിച്ചു
കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ തൊഴില്‍നഷ്ടം കൂടുതല്‍പേരെ മരച്ചീനിക്കൃഷിയിലേക്ക് ആകര്‍ഷിച്ചു. ഇതോടെ കഴിഞ്ഞ രണ്ടുവര്‍ഷവും ഉത്പാദനത്തില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് ആറുരൂപ മൊത്തവിലയിലെത്തി. ചീനിയെടുക്കാന്‍പോലും വ്യാപാരികള്‍ക്ക് മടിയായി. കിട്ടിയ വിലയ്ക്ക് കൊടുക്കേണ്ടതായിവന്നു.
പാവപ്പെട്ട കര്‍ഷകര്‍ കടത്തില്‍ കൂപ്പുകുത്തി. വളത്തിന്റെ വിലപോലും കിട്ടിയില്ല. ഇതോടെ ഏറെപ്പേരും മരച്ചീനിക്കൃഷി നിര്‍ത്തി. പലരും ഏത്തവാഴക്കൃഷിയിലേക്ക് തിരിഞ്ഞു. മരച്ചീനി നട്ടിരുന്ന പാടങ്ങള്‍ പലയിടത്തും വെറുതേയിട്ടിരിക്കുന്നതും കാണാം. കൃഷിനാശത്തിന്റെ നഷ്ടപരിഹാരവും കിട്ടിയില്ല. കെടുതിയും കടവും മരച്ചീനിക്കൃഷിയുടെ തിരിച്ചുവരവിനു തടസ്സമായി.
Content Highlights: Price of tapioca is increasing day by day due to low availability
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..