ഫോട്ടോ: സാജൻ വി. നമ്പ്യാർ, മാതൃഭൂമി
തൃക്കരിപ്പൂര്‍: വാങ്ങാന്‍ ആളില്ലാതെയും ഇടനിലക്കാരുടെ ചൂഷണത്തിലും പ്രതിസന്ധിയിലായ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ പുതിയ പദ്ധതികള്‍. സര്‍ക്കാര്‍തലത്തില്‍ കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് ആവശ്യമായ ഗുണമേന്മയുള്ള വിത്തും മതിയായ വില ലഭിക്കുന്നതിനായി സംഭരണകേന്ദ്രവും തുടങ്ങാന്‍ സംസ്ഥാനതലത്തില്‍ പദ്ധതി രൂപവത്കരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കല്ലുമ്മക്കായ സംഭരണകേന്ദ്രം നിര്‍മിക്കാന്‍ ഫിഷറീസ് വകുപ്പ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിച്ച് ഫിഷറീസ് വകുപ്പ് നേരിട്ടിടപെട്ട് വിപണനവും വിത്തുത്പാദനവും വിതരണവും സാധ്യമാക്കുന്ന തരത്തില്‍ പദ്ധതി തയ്യാറാക്കും. പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലമാണ് കല്ലുമ്മക്കായ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മന്ത്രിക്ക് മുന്നിലെത്തിച്ചത്. വലിയപറമ്പ്, പടന്ന, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലാണ് പ്രധാനമായും കല്ലുമ്മക്കായ കൃഷിചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ ഇറക്കിയ കല്ലുമ്മക്കായ കൃഷി വിളവെടുപ്പിനുള്ള സമയമാണിത്.
മേയ് മാസത്തില്‍ ആരംഭിച്ച് ജൂണ്‍ ആദ്യവാരം വിളവെടുപ്പ് അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍ വിപണനസാധ്യത ഇല്ലാത്തതിനാലും ചൂട് കൂടിയതിനാലും വിളവെടുപ്പ് നീണ്ടുപോകുകയാണ്. പടന്ന പഞ്ചായത്തില്‍ മാത്രം 1200 ഓളം കല്ലുമ്മക്കായ കര്‍ഷകരുണ്ട്. കോഴിക്കോട്, മലപ്പുറം, മംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് കര്‍ഷകര്‍ കല്ലുമ്മക്കായ വിത്ത് വാങ്ങുന്നത്. ഒരു ചാക്ക് വിത്തിന് 7,500 രൂപ മുതല്‍ 9,500 രൂപ വരെയാണ് ഇടനിലക്കാര്‍ വിലയീടാക്കുന്നത്. വിളവെടുത്താല്‍ കിലോയ്ക്ക് നേരത്തേ 250രൂപ ലഭിച്ചിടത്ത് നിലവില്‍ 50 രൂപയാണ് ലഭിക്കുന്നത്.
Content Highlights: mussel farmers will be given storehouses and better quality seeds says minister
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..