പ്രതീകാത്മക ചിത്രം | Photo: Arun SANKAR / AFP
പത്തനംതിട്ട: സസ്യാഹാരം മാംസരുചിയില്‍ കഴിക്കാന്‍ ലഭ്യമാക്കുന്ന വെഗാന്‍ വിപണി പ്രതിവര്‍ഷം 19.3 ശതമാനം വളരുമ്പോള്‍ പ്രതീക്ഷയേറുന്നത് ചക്കയ്ക്ക്. ഇത് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ച് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ രൂപംകൊടുത്ത ജാക്ക്ഫ്രൂട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങി.
ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് മാംസഭക്ഷണപ്രിയര്‍ അതൊഴിവാക്കി അതേ രുചി കിട്ടുന്ന സസ്യാഹാരങ്ങളിലേക്ക് തിരിയുന്ന പ്രവണത കൂടിവരുന്നതെന്നാണ് കോണ്‍ഫെഡറേഷന്റെ വിലയിരുത്തല്‍. പത്തനംതിട്ട ജില്ലയിലെ കൃഷി വിജ്ഞാനകേന്ദ്രമാണ് കോണ്‍ഫെഡറേഷന് ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നത്.
800 കോടി അമേരിക്കന്‍ ഡോളറാണ് ഇപ്പോഴത്തെ വെഗാന്‍ വിപണി. 2030 ഓടെ ഇത് 26,00 കോടി ഡോളറിലെത്തുമെന്നാണ് കണക്ക്.
ഇടിച്ചക്കയുടെ കൂഞ്ഞ്, മടല്‍ എന്നിവ സംസ്‌കരിച്ച് ഇറച്ചിയുടേയും മീനിന്റേയും രുചിയില്‍ ഭക്ഷണം തയ്യാറാക്കാമെന്ന സാങ്കേതികവിദ്യ കൃഷി വിജ്ഞാനകേന്ദ്രം പുറത്തിറക്കിയതാണ് കോണ്‍ഫെഡറേഷന് ആത്മവിശ്വാസം നല്‍കുന്നത്.
കോവിഡിനുശേഷം ലോകത്ത് വികസിതരാജ്യങ്ങളില്‍ ഇത്തരം ഭക്ഷണശൈലികള്‍ കൂടിവരുന്നതായി കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ജോയ്‌സ് പി.മാത്യു പറയുന്നു. റെസ്റ്റോറന്റുകളിലെ മെനു ചാര്‍ട്ടില്‍ വെജ്, നോണ്‍വെജ് എന്നിവ കൂടാതെ വെഗാന്‍ ഭക്ഷണംകൂടി ഉള്‍പ്പെടുത്തി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കുമ്പോള്‍ വെഗാന്‍ ഭക്ഷണത്തിന് ഉതകുന്നതരത്തിലുള്ളവയ്ക്ക് പ്രാധാന്യം നല്‍കണമെന്നതിന് ഊന്നല്‍ നല്‍കാനാണ് കോണ്‍ഫെഡറേഷന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് 17 ലക്ഷം ടണ്‍ ചക്കയാണ് ഇന്ത്യയില്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. അതില്‍ 10 ലക്ഷത്തോളം ടണ്‍ ചക്കയും പാഴായിപ്പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒഡീഷ, ആസ്സാം, മേഘാലയ എന്നിവയാണ് ചക്കയുത്പാദനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഇവിടങ്ങളില്‍ ചക്കയെ വേണ്ടത്ര ഉപയോഗപ്പെടുത്താനുള്ള അവബോധം ഇനിയും ഉണ്ടായിട്ടില്ല. അടുത്തിടെ മേഘാലയയില്‍നിന്ന് കൃഷിവിജ്ഞാന കേന്ദ്രത്തിലെത്തിയ സംഘത്തിന് ചക്കയില്‍നിനുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കാണിച്ചുകൊടുത്തിരുന്നു. പഴുപ്പിച്ചുകഴിക്കാന്‍ മാത്രമാണ് ചക്കയെന്ന ധാരണ തിരുത്താന്‍ കഴിഞ്ഞതായി മേഘാലയ സംഘം പറഞ്ഞതായി കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ.സി.പി. റോബര്‍ട്ട് പറഞ്ഞു.
കര്‍ഷകര്‍ മുതല്‍ കയറ്റുമതിക്കാര്‍ വരെയുള്ളവരുടെ ശൃംഖല ഉണ്ടാക്കുകയാണ് ജാക്ക് ഫ്രൂട്ട് കോണ്‍ഫെഡറേഷന്‍ ഉദ്ദേശിക്കുന്നത്.
കര്‍ഷകര്‍, നഴ്‌സറികള്‍, സംരംഭകര്‍, കയറ്റുമതി ചെയ്യുന്നവര്‍, സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നവര്‍, പുതു തലമുറ ഭക്ഷ്യോത്‌പാദകര്‍, ഗവേഷകര്‍ തുടങ്ങി ചക്കയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയെല്ലാം സഹകരിപ്പിക്കും.
പരമാവധി പ്ലാവുകളെ ജിയോ ടാഗിങ് നടത്താനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്. മാര്‍ച്ചില്‍ ദേശിയതലത്തിലും 2024-ല്‍ അന്താരാഷ്ട്രതലത്തിലും കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Content Highlights: jackfruit hopes to find better value in vegan market
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..