കാന്തല്ലൂരിൽ ശീതകാല പച്ചക്കറി കൃഷിക്കായി നിലമൊരുക്കിയിട്ടിരിക്കുന്നു | Photo: Mathrubhumi
മറയൂര്‍: ശീതകാല പച്ചക്കറി കൃഷിയിറക്കാന്‍ കഴിയാതെ കാന്തല്ലൂരിലെ കര്‍ഷകര്‍. കൃഷിക്കായി നിലമൊരുക്കിയെങ്കിലും വിത്ത് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. മുന്‍കാലങ്ങളില്‍ പച്ചക്കറി സംഭരിച്ച വകയില്‍ ഹോര്‍ട്ടികോര്‍പ്പ് കാന്തല്ലൂരില്‍ മാത്രം നല്‍കാനുള്ളത് 21 ലക്ഷം രൂപയാണ്. കൃഷിമന്ത്രി കാന്തല്ലൂര്‍ സന്ദര്‍ശിച്ച സമയത്ത് എത്രയും പെട്ടെന്ന് കണക്കുനോക്കി കുടിശ്ശിക നല്‍കാന്‍ ഹോര്‍ട്ടികോര്‍പ്പിന് നിര്‍ദേശം നല്കിയിരുന്നു. വിപണിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പക്ഷേ ഇതുവരെ ഒരു തുകയും ലഭിച്ചില്ല. കഴിഞ്ഞ ഓണക്കാലത്ത് സംഭരിച്ച പച്ചക്കറിയുടെ വിലയും ഹോര്‍ട്ടികോര്‍പ്പ് ഇതുവരെ നല്‍കിയിട്ടില്ല. 2017 മുതല്‍ പച്ചക്കറി സംഭരിച്ചതിന്റെ കുടിശ്ശികയാണിതെന്ന് പച്ചക്കറി സംഭരിച്ച് നല്‍കിയ സംഘങ്ങള്‍ പറയുന്നു. കാന്തല്ലൂര്‍ വി.എഫ്.പി.സി.കെ. ലേലവിപണിയും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘവുമാണ് ഹോര്‍ട്ടികോര്‍പ്പിനായി പച്ചക്കറി സംഭരിച്ചുനല്കിയിരുന്നത്. ലേലവിപണിക്ക് 10,67,989 രൂപയും സംഘത്തിന് 10.30 ലക്ഷം രൂപയുമാണ് നല്‍കാനുള്ളതെന്ന് പറയുന്നു.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം കണക്കെല്ലാം വിശദമായി പരിശോധിച്ചപ്പോള്‍ 99,000 രൂപ മാത്രമേ കുടിശ്ശികയുള്ളൂവെന്നാണ് ഹോര്‍ട്ടികോര്‍പ്പ് പറയുന്നത്. ഗ്രേഡ് തിരിക്കാതെയാണ് പച്ചക്കറി കയറ്റിയയച്ചതെന്നും ചീഞ്ഞ പച്ചക്കറികളുടെ വില കുറച്ചിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍, വി.എഫ്.പി.സി.കെ. അധികൃതരെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഓരോ തവണ പച്ചക്കറി സംഭരിച്ച് നല്കുമ്പോഴും ബില്ലുകള്‍ കൃത്യമായി നല്കിയിട്ടുണ്ട് എന്നും സംഘം, വിപണി അധികൃതര്‍ പറയുന്നു. കുടിശ്ശിക ഉടനെ തരാം എന്നുപറഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞ് പച്ചക്കറി ചീഞ്ഞതായിരുന്നു എന്നുപറഞ്ഞ് പറ്റിക്കുകയാണ് ഹോര്‍ട്ടി കോര്‍പ്പ് അധികൃതര്‍ ചെയ്തതെന്ന് കര്‍ഷകര്‍ പറഞ്ഞു.
Content Highlights: horticorp did not provide money for kanthallur farmers unable to sow crops in the land
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..