പി.വി.പദ്മനാഭൻ തേനീച്ചപ്പെട്ടിയുമായി | ഫോട്ടോ: മാതൃഭൂമി
തേനിന്റെ മധുരം കൊതിപ്പിക്കുമെങ്കിലും തേനീച്ചക്കൃഷി പലര്‍ക്കും പേടിസ്വപ്നമാണ്. എന്നാല്‍ എഴുപതാമത്തെ വയസ്സിലും തേനീച്ചകളെ സ്‌നേഹിച്ച് ജീവിക്കുകയാണ് ചെങ്ങളായിയിലെ പി.വി.പദ്മനാഭന്‍. തേനീച്ചക്കൃഷിയില്‍ പപ്പേട്ടന്‍ അരനൂറ്റാണ്ട് പിന്നിടുകയാണ്.
20-ാം വയസ്സില്‍ 10 പെട്ടികളുമായി തുടങ്ങിയ പപ്പേട്ടന്‍ ഇപ്പോള്‍ 700 പെട്ടികളുമായി കൂടുതല്‍ ആവേശത്തിലാണ്. ''വയസ്സായില്ലേ ഇനിയും ഈ കഷ്ടപ്പാട് വേണോ'' എന്നു ചോദിക്കുന്നവരോട് ചിരിച്ചുകൊണ്ടുപറയും ''സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടമാണ്. അങ്ങനെയങ്ങ് വേണ്ടെന്നുവെക്കാന്‍ പറ്റുമോ''.
ചെറുപ്പത്തില്‍ സ്‌കൂള്‍ വിട്ടുവരുംവഴി തേനീച്ചക്കൂട് കണ്ടാല്‍ അത് ഇളക്കി അട പറിച്ച് തേന്‍ ശേഖരിക്കുമായിരുന്നു. ആദ്യകാലത്ത് തേനിന് കിലോയ്ക്ക് 10 മുതല്‍ 13 വരെ രൂപ വരെയാണ് കിട്ടിയിരുന്നത്. 1992-ല്‍ വൈറസ് ബാധയെത്തുടര്‍ന്ന് കൂട്ടത്തോടെ തേനീച്ചകള്‍ ചത്തുപോയതും തുടര്‍ന്ന് കൃഷി തത്കാലം നിര്‍ത്തിവെക്കേണ്ടിവന്നതും വലിയ നഷ്ടമുണ്ടാക്കി. എന്നിട്ടും കൃഷിയോടുള്ള ഇഷ്ടം കുറഞ്ഞില്ല.
തമിഴ്‌നാട്ടില്‍ തേനീച്ചക്കര്‍ഷകര്‍ അവലംബിച്ച രീതികള്‍ പഠിച്ച് അതുപോലെ കൃഷി വീണ്ടും ആരംഭിച്ചു. അവരുടെ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ രോഗബാധ കുറവുണ്ടെന്ന് അദ്ദേഹം പറയുന്നു. തുടക്കത്തില്‍, ഖാദി ബോര്‍ഡിന്റെ ഐ.എസ്.ഐ. ബോക്‌സുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ആളുകളെ നിര്‍ത്തി വീടുകളില്‍ തേനീച്ചപ്പെട്ടി നിര്‍മാണം തുടങ്ങി. ഇന്ന് മെഷീനുകളിലാണ് പെട്ടികളുടെ നിര്‍മാണം
ഒരു പെട്ടിയില്‍നിന്ന് 25 കിലോയൊക്കെ തേന്‍ ലഭിക്കും. ആവശ്യക്കാര്‍ കൂടിയതിനാല്‍ ഇപ്പോള്‍ തേനിന്റെ വില കിലോയ്ക്ക് 150 രൂപയാണ്. വളക്കൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൊസൈറ്റിയിലാണ് ഇന്ന് തേന്‍ നല്‍കുന്നത്. അതിനുപുറമെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസന്‍സോടെ കുപ്പികളിലാക്കി വില്പനയും നടത്താറുണ്ട്. വ്യക്തികള്‍ക്ക് നല്‍കുമ്പോള്‍ വില 200-ന് മുകളിലാണ്. അധ്വാനമേറെയുണ്ടെങ്കിലും മോശമല്ലാത്ത വരുമാനം ലഭിക്കുന്നു.
50 ക്വിന്റലിലധികം തേന്‍ കിട്ടിയ വര്‍ഷങ്ങളുണ്ടെന്നും എന്നാല്‍ ചില വര്‍ഷങ്ങളില്‍ കാലാവസ്ഥാവ്യതിയാനംമൂലം അളവ് കുറയാറുമുണ്ടെന്നും പപ്പേട്ടന്‍ പറയുന്നു. താത്പര്യമുള്ളവരുമായി തേനീച്ചക്കൃഷിയെക്കുറിച്ചുള്ള അറിവുകള്‍ പങ്കുവെക്കാറുമുണ്ട് പപ്പേട്ടന്‍.
Content Highlights: pv padmanabhan from kannur has completed 50 years in bee farming and has 700 boxes of honey bee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..