കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ്. ക്യാമ്പിൽ തേനീച്ചവളർത്തലിനെക്കുറിച്ച് ഷൈല വിശദീകരിക്കുന്നു
തേനീച്ചകളുടെ കൂട്ടുകാരിയാണ് കാരിയിലെ കെ.കെ.ഷൈല. വളര്‍ച്ച മുതല്‍ ഉത്പാദനകാലം വരെ തേനീച്ചവളര്‍ത്തുന്നതുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും ഈ 38 കാരിയില്‍നിന്ന് പഠിച്ചെടുക്കാം. തേനിച്ച വളര്‍ത്തുന്നതോടൊപ്പം മികച്ച പരിശീലകയുമാണ്. പുതിയതായി തേനിച്ച വളര്‍ത്തുന്നവരുടെ വീടുകളിലെത്തിയും ഓണ്‍ലൈനിലും പരിശീലനം നല്‍കിവരുന്നുണ്ട്.
Also Read
കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത്, ഹോര്‍ട്ടിക്കോര്‍പ്പ്, റൂറല്‍ സൊസൈറ്റി എന്നിവ സംയുക്തമായി 2005-ല്‍ സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്താണ് തേനീച്ചവളര്‍ത്തുന്നതില്‍ ഷൈല തുടക്കംകുറിച്ചത്. 10 പെട്ടിയില്‍ തുടങ്ങിയത് ഇന്ന് 70-ലെത്തി. കാലാവസ്ഥ അനുകൂലമല്ലാതിരുന്നിട്ടും കഴിഞ്ഞ സീസണില്‍ രണ്ട് ക്വിന്റര്‍ തേന്‍ ലഭിച്ചു. 30 ചെറുതേന്‍ പെട്ടിയുമുണ്ട്. കയ്യൂരിലെ പറമ്പിലാണ് പ്രധാനമായും തേനീച്ചപ്പെട്ടികളുള്ളത്. ഷൈലയുടെ 'മലര്‍ ഹണി' തേടി കാരിയിലെ വീട്ടിലേക്ക് ആളുകളെത്തും.
പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം, പടന്നക്കാട് കാര്‍ഷിക കോളേജ്, സി.പി.സി.ആര്‍.ഐ. കാസര്‍കോട്, ഖാദിബോര്‍ഡ്, ഹോര്‍ട്ടിക്കോര്‍പ്പ് മുഖാന്തരം തിരുവനന്തപുരത്തുവെച്ചും ഇതിനിടയില്‍ തേനീച്ച വളര്‍ത്തുന്നതില്‍ ശാസ്ത്രീയ പരിശീലനം ലഭിച്ചു. പരിശീലനങ്ങളിലൂടെ ആര്‍ജിച്ച അറിവും സ്വന്തം അനുഭവങ്ങളുമാണ് ഷൈല മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നത്. ആവശ്യക്കാര്‍ക്ക് റാണിയേയും പെട്ടിയും കൊടുക്കാറുണ്ട്.
പരിശീലനം നല്‍കുന്നതോടൊപ്പം ശുദ്ധമായ തേന്‍ ലഭിക്കാനുള്ള സാധ്യതകള്‍, വിവിധ മേഖലകളില്‍നിന്നുള്ള ആനുകൂല്യങ്ങള്‍, തേനിച്ചകളെ ബാധിക്കുന്ന എടപ്പുഴു, ചെഞ്ചതെള് എന്നിവയെക്കറിച്ചും വിശദീകരിക്കും. അട ഉരുക്കിയാല്‍ കിട്ടുന്ന മെഴുകിനും ആവശ്യക്കാര്‍ ഏറെയാണ്. മെഴുകിന്റെ വിപണനസാധ്യതയും മൂല്യവും ഇവരില്‍ നിന്നാണ് പലരും തിരിച്ചറിയുന്നത്.
കുടുംബശ്രീ സംരംഭം, വ്യക്തിഗത സംരഭം, എന്‍.എസ്.എസ്. ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ തേനീച്ചകര്‍ഷക പരിശീലകയുടെ വേഷത്തിലെത്തും. വിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ തേനീച്ചവളര്‍ത്തുന്നതിനെക്കുറിച്ചുള്ള വിവരശേഖരണത്തിനും ഇവര്‍ക്കരികിലെത്താറുണ്ട്. തൊഴിലില്ലായെന്ന് പറയുന്ന യുവതീ യുവാക്കള്‍ക്ക് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചെലവിട്ടാല്‍ നല്ല വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന മേഖലയാണ് തേനീച്ചവളര്‍ത്തലെന്ന് ഷൈല സ്വാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
Content Highlights: Kasaragod women earning by Bee Farming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..