തുഫാനി കുമാർ റായി കോപ്പാലം ചവക്കമുക്കിലെ 'കദു' തോട്ടത്തിൽ
ബിഹാറികളുടെ ഇഷ്ട പച്ചക്കറികളിലെന്നായ 'കദു' ഇങ്ങ് കോപ്പാലത്തും കായ്ച്ചു. കോപ്പാലം ചവക്കമുക്കില്‍ പൊന്ന്യം പുഴയോട് ചേര്‍ന്നുള്ള പച്ചക്കറിത്തോട്ടത്തില്‍ എത്തിയാല്‍ മുളംപന്തലില്‍നിന്ന് തൂങ്ങിക്കിടക്കുന്ന ഭീമാകാരന്മാരായ കദു കായകള്‍ കാണാം. ബിഹാര്‍ സ്വദേശിയായ തുഫാനി കുമാര്‍ റായി(28)യാണ് ഈ കൃഷിത്തോട്ടത്തിന്റെ പരിപാലകന്‍.
കഴിഞ്ഞവര്‍ഷം നാട്ടില്‍നിന്നാണ് വിത്ത് കൊണ്ടുവന്നത്. കോപ്പാലം ചവക്കമുക്കിലെ 'മുക്കം മെറ്റല്‍സി'ലെ മണ്ണുമാന്തിയന്ത്രം ഡ്രൈവറാണ് ബിഹാര്‍ കടിഹാര്‍ സ്വദേശിയായ തുഫാനി. ജോലി കഴിഞ്ഞാല്‍ ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലാണ് താമസം. സ്ഥാപനത്തോട് ചേര്‍ന്നുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലവും തൊട്ടുള്ള പൊന്ന്യംപുഴയിലെ ജലലഭ്യതയുമാണ് പച്ചക്കറികൃഷിയിലേക്ക് നയിച്ചത്.
കഴിഞ്ഞ നവംബറില്‍ വിത്ത് പാകി. ചെടികള്‍ക്ക് പടരാന്‍ 10 അടി ഉയരത്തില്‍ മുള കൊണ്ട് പന്തലുമൊരുക്കി. സ്ഥാപന ഉടമ മനു ചമ്പാട് ആവശ്യമായ ജൈവവളം എത്തിച്ചുനല്‍കി. കഴിഞ്ഞമാസം മുതല്‍ അഞ്ചുകിലോ മുതല്‍ മുകളിലോട്ട് ഭാരമുള്ള കായ്കള്‍ വിളവെടുത്തു തുടങ്ങി. നൂറില്‍പരം കായകളാണ് വിളവെടുത്തത്. വിളവെടുത്ത കായകള്‍ പരിസരവാസികള്‍ക്കും സ്ഥാപനത്തില്‍ വരുന്നവര്‍ക്കും സൗജന്യമായി നല്‍കി. 10 കിലോ വീതം ഭാരമുള്ള രണ്ട് കായകള്‍ പറിക്കാതെ വിത്തിന് വെച്ചിരിക്കുകയാണ്.
ബിഹാറിലെ മാര്‍ക്കറ്റില്‍ കദുവിന് കിലോയ്ക്ക് 25 രൂപയുണ്ടെന്ന് തുഫാനി പറയുന്നു. ഇവിടത്തെ പടവലങ്ങയുടെ രുചിയാണിതിനെന്നും ഉപ്പേരിക്കും പരിപ്പ് കറിക്കും ഉത്തമമാണെന്നും ഇദ്ദേഹം പറയുന്നു. കദു കൂടാതെ വെണ്ടയും ചീരയും തുഫാനി കൃഷിചെയ്യുന്നുണ്ട്. നാട്ടില്‍ കൃഷിപ്പണി ചെയ്യാറുള്ള തുഫാനിയുടെ അച്ഛനും കൃഷിക്കാരാനാണ്. ഭാര്യയും രണ്ട് മക്കളും ബിഹാറിലാണ്.
'കദു' അഥവാ 'ബോട്ടില്‍ ഗാര്‍ഡ്'
'ബോട്ടില്‍ ഗാര്‍ഡ്' എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന കാര്‍ഷികവിളയാണ് കദു. രൂപത്തില്‍ വലിയ കുപ്പിയോട് സാമ്യമുള്ളതിനാലാണ് ബോട്ടില്‍ ഗാര്‍ഡ് എന്ന പേര് വന്നത്. ചുരയ്ക്കയോട് സാദൃശ്യമുള്ള കദു കേരളത്തിലെ മാര്‍ക്കറ്റുകളില്‍ അത്ര സുലഭമല്ല. 40 കിലോ വരെ ഭാരമുള്ള കായകളുണ്ടാകും. കുറഞ്ഞ കലോറി മാത്രമുള്ളതിനാല്‍ ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഉത്തമം. കറികള്‍ക്ക് പുറമെ സൂപ്പുണ്ടാക്കാനും ഉപയോഗിക്കുന്നു.
Content Highlights: farmer from bihar cultivates kadhu in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..